ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം ആഗോള ഊർജ്ജ രംഗത്ത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി. ഇതിന്റെ പ്രതിഫലനം ഇന്ത്യയിലും ആശങ്കയുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.
രാജ്യസഭയിൽ പ്രസ്താവന നടത്തിക്കൊണ്ട്, പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ പാർലമെന്റിൽ നിന്ന് സമാധാനത്തിന്റെയും സംവാദത്തിന്റെയും ശക്തമായ സന്ദേശം ലോകത്തേക്ക് പോകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം ഒരു കോടി ഇന്ത്യക്കാർ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ താമസിക്കുന്നുണ്ടെന്നും അവരുടെ സുരക്ഷക്കും ക്ഷേമത്തിനും ഇന്ത്യ പ്രാധാന്യം നൽകുന്നുവെന്നും മോദി പറഞ്ഞു.
പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതയെക്കുറിച്ച് ആശങ്ക ഉയർന്ന സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങൾ, ഇസ്രയേൽ, ഇറാൻ, അമേരിക്ക എന്നിവരുമായി ഇന്ത്യ സജീവ ആശയവിനിമയം തുടരുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി എതിർക്കുന്നുവെന്നും, ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് വേഗത്തിൽ ചർച്ചകൾ നടത്തേണ്ടതിന്റെ ആവശ്യകതയും ഉന്നയിച്ചു.
ഇറാനിൽ നിന്ന് 700 മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ഏകദേശം 1000 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായും അദ്ദേഹം അറിയിച്ചു. ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവയുടെ ഗതാഗതത്തിന് ഹോർമുസ് കടലിടുക്ക് നിർണായകമാണെന്നും, നയതന്ത്ര ഇടപെടലുകൾ വഴി ബദൽ മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മോദി പറഞ്ഞു.
ഇന്ത്യ വിവിധ രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിലും എൽപിജിയും ഇറക്കുമതി ചെയ്യുന്നതായും, നിലവിൽ 41 രാജ്യങ്ങളിൽ നിന്നാണ് ക്രൂഡ് ഓയിൽ എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ആവശ്യത്തിന് പെട്രോൾ, ഡീസൽ സംഭരിക്കാനുള്ള സൗകര്യവും മതിയായ ശേഖരവും നിലവിലുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി.
എൽപിജി ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള നടപടികളും ശക്തിപ്പെടുത്തുകയാണെന്നും, ആഭ്യന്തര കപ്പൽനിർമാണം പ്രോത്സാഹിപ്പിക്കാൻ 70,000 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.






