കോതനല്ലൂർ: 43 വർഷം ഒരു ഓഫിസിൽ ഒരേ തസ്തികയിൽ ഒരേ കസേരയിലിരുന്ന് ജോലി ചെയ്ത കോതനല്ലൂർ മഞ്ഞപ്പള്ളി മ്യാലിൽ ശ്രീദേവി ജി.നായർ സേവന കാലാവധി പൂർത്തിയാക്കി പടിയിറങ്ങി. 1983 ജൂൺ 7ന്, 22–ാം വയസ്സിലാണ് ശ്രീദേവി ചാമക്കാലാ പള്ളിക്കെടിടത്തിലുള്ള ചാമക്കാലാ പോസ്റ്റ് ഓഫിസിൽ പോസ്റ്റ്മിസ്ട്രസായി ജോലിയിൽ പ്രവേശിക്കുന്നത്. അന്ന് 198 രൂപ 50 പൈസയായിരുന്നു മാസ ശമ്പളം. ഒരു മേശയും കസേരയും മാത്രമായിരുന്നു ഓഫിസിൽ ഉണ്ടായിരുന്നത്. സർവീസിൽ കയറിയ അന്നുമുതൽ പിരിയും വരെ ശ്രീദേവി ഇരുന്ന് ജോലി ചെയ്തത് ഒരു മരക്കസേരയിലാണ്. കാലവും ദൂരവും കടന്ന് തപാൽ ഉരുപ്പടികൾ പല വഴി മുന്നോട്ടുപോയെങ്കിലും കസേര അതുപോലെ തുടർന്നു.
രാവിലെ 10ന് പോസ്റ്റ് ഓഫിസിൽ എത്തുന്ന ശ്രീദേവി മെയിൽ സ്വീകരിച്ച് റജിസ്റ്റർ തയാറാക്കി ജോലിയിലേക്ക് കടക്കും. മറ്റ് സന്ദേശമാർഗങ്ങൾ കുറവായിരുന്ന അക്കാലത്ത് പോസ്റ്റ് ഓഫിസ് ഒരു ജനകീയ കേന്ദ്രമായിരുന്നു. സർവീസ് പൂർത്തിയാക്കി പിരിയുമ്പോഴും കാര്യമായ ആനുകൂല്യങ്ങൾ ശ്രീദേവിക്കില്ല. ഇ.ഡി കാറ്റഗറി ജീവനക്കാരി ആയതിനാൽ പെൻഷനില്ല.




