ഇസ്രായേൽ വ്യോമാതിർത്തിയിലേക്ക് അമേരിക്കൻ വ്യോമസേനയുടെ വൻ സൈനിക വിമാനങ്ങൾ എത്തുന്നതായി റിപ്പോർട്ടുകൾ. സി-17എ ഗ്ലോബ്മാസ്റ്റർ, കെ.സി-135 സ്ട്രാറ്റോടാങ്കർ എന്നീ പ്രധാന വിമാനങ്ങളുടെ വർധിച്ച സാന്നിധ്യം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
ആർസിഎച്ച് 271: ദൗത്യം എന്ത്?
ന്യൂജേഴ്‌സിയിലെ റൈറ്റ്‌സ്‌ടൗൺ (WRI) എയർബേസിൽ നിന്ന് പുറപ്പെട്ട RCH271 എന്ന കോൾസൈനുള്ള സി-17എ വിമാനവും ഈ നീക്കത്തിന്റെ ഭാഗമായിരുന്നു. അമേരിക്കൻ എയർ മൊബിലിറ്റി കമാൻഡ് നടത്തുന്ന തന്ത്രപ്രധാന ദൗത്യങ്ങൾക്ക് ‘Reach (RCH)’ എന്ന കോൾസൈൻ ഉപയോഗിക്കുന്നു.
സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ യുദ്ധസാമഗ്രികൾ അതിവേഗം എത്തിക്കാൻ കഴിവുള്ളവയാണ്. എം1 അബ്രാംസ് ടാങ്കുകൾ, കവചിത വാഹനങ്ങൾ, ഹെലികോപ്റ്ററുകൾ തുടങ്ങിയവയെ യുദ്ധമേഖലയിലേക്ക് മാറ്റാൻ ഇവ ഉപയോഗിക്കുന്നു. കൂടാതെ, ഇസ്രായേലിന്റെ ‘അയൺ ഡോം’ പോലുള്ള പ്രതിരോധ സംവിധാനങ്ങൾക്ക് ആവശ്യമായ മിസൈലുകളും ഉപകരണങ്ങളും എത്തിക്കുന്നതിലും ഇവ നിർണായകമാണ്.
ഒരു സമയത്ത് നൂറിലധികം സൈനികരെയോ പാരാട്രൂപ്പർമാരെയോ വിന്യസിക്കാൻ കഴിയുന്ന ഇവ, പരുക്കൻ റൺവേകളിലും ഇറങ്ങാൻ കഴിവുള്ളതാണ്. ആവശ്യമെങ്കിൽ പരിക്കേറ്റവർക്കുള്ള ആധുനിക മെഡിക്കൽ സൗകര്യങ്ങളോടുകൂടിയ എയർബോൺ ആശുപത്രിയായും പ്രവർത്തിക്കുന്നു.
ആകാശത്തെ ഇന്ധന കേന്ദ്രങ്ങൾ: കെ.സി-135
സി-17 വിമാനങ്ങളോടൊപ്പം കെ.സി-135 സ്ട്രാറ്റോടാങ്കറുകളുടെ സാന്നിധ്യവും മേഖലയിൽ വർധിച്ചിട്ടുണ്ട്. എഫ്-35, എഫ്-15 പോലുള്ള യുദ്ധവിമാനങ്ങൾക്ക് ആകാശത്ത് തന്നെ ഇന്ധനം നൽകുന്നതിലൂടെ ഇവയുടെ പ്രവർത്തന സമയംയും ദൂരപരിധിയും വർധിപ്പിക്കുന്നു. ഇതുവഴി ദൂരെയുള്ള സൈനിക ലക്ഷ്യങ്ങളിൽ ആക്രമണം നടത്താനുള്ള ശേഷിയും ഉയരുന്നു.
നിരീക്ഷണത്തിൽ സൈനിക നീക്കങ്ങൾ
ഗാസ-ഇസ്രായേൽ അതിർത്തിക്ക് സമീപമുള്ള അതീവ ജാഗ്രതാ മേഖലയിലൂടെ ഈ വിമാനങ്ങൾ സഞ്ചരിക്കുന്നതിനെ ലോകമെമ്പാടുമുള്ളവർ ട്രാക്കിംഗ് ആപ്പുകൾ വഴി നിരീക്ഷിക്കുന്നു. ട്രാൻസ്പോണ്ടറുകൾ ഓഫ് ചെയ്യാതെയാണ് ഇവയുടെ സഞ്ചാരം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇത് സൈനിക ശക്തി പ്രകടിപ്പിക്കാനുള്ള നീക്കമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.






