ഇരിട്ടി: തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ ഒളിപ്പിച്ച വിദേശ മദ്യശേഖരം പിടികൂടി. കച്ചേരിക്കടവിൽ വടയാറ്റുകുന്നേൽ ജിജി (45)യെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ പ്രത്യേക അറ ഉണ്ടാക്കി മദ്യം സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. 14.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും വിൽപ്പനയിൽ നിന്നുള്ള 23,750 രൂപയും പൊലീസ് പിടിച്ചെടുത്തു.
റൂറൽ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാളിന്റെയും ഇരിട്ടി ഡിവൈഎസ്പി രാജേഷിന്റെയും നേതൃത്വത്തിൽ രൂപീകരിച്ച സംഘമാണ് പരിശോധന നടത്തിയത്. കച്ചേരിക്കടവിൽ അനധികൃത മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഇരിട്ടി എസ്‌എച്ച്ഒ ഇൻസ്പെക്ടർ വി. സിജിത്ത്, എസ്‌ഐ കെ. ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മറ്റ് പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. പരിശോധന ശക്തമായി തുടരുന്നതായി പൊലീസ് അറിയിച്ചു.





