പാലക്കാട്: നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ ലൈംഗിക പീഡന പരാതി. പാലക്കാട് നഗരസഭയിലെ 24-ാം വാർഡിലെ കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരെയാണ് ദളിത് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പരാതിയിൽ പറയുന്നതനുസരിച്ച്, ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം യുവതിയെ പല തവണ പീഡിപ്പിച്ചുവെന്നാണ് ആരോപണം. വീട്ടിലെത്തിയപ്പോഴും, കാറിൽ കൊണ്ടുപോയപ്പോഴും, ആശുപത്രിക്ക് സമീപവും പീഡനം നടന്നുവെന്നാണ് യുവതി വ്യക്തമാക്കുന്നത്. ഗര്‍ഭിണിയായപ്പോള്‍ ഗുളിക വാങ്ങി നല്‍കി. അബോഷന്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു. കൂടാതെ, ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.
സംഭവങ്ങൾക്കിടെ ആക്രമണം ഭയന്നാണ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതെന്നും യുവതി പറഞ്ഞു. പിന്നീട് വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചതോടെ പരാതി നൽകേണ്ടിവന്നതായും വ്യക്തമാക്കുന്നു. പ്രതിയായ പ്രശോഭ് സി. വത്സനെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ല. ഇയാൾ ഒളിവിൽ പോയെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് യുവതി നൽകിയ പരാതിയിൽ അധികൃതർ നടപടി ആരംഭിക്കുമെന്നാണ് സൂചന.




