തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ എവിടെ നോക്കിയാലും പരസ്യങ്ങളാണ്. മൂന്ന് മുന്നണികളും മത്സരിച്ചാണ് പരസ്യങ്ങൾ നല്കികൊണ്ടിരിക്കുന്നത്. സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളിലൂടെ നൽകുന്ന പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാക്കിയിരിക്കുകയാണ്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ മെമ്പർ സെക്രട്ടറിയുമായ കമ്മിറ്റി സെല്ലിലാണ് പരസ്യങ്ങളുടെ അനുമതിക്കായി അപേക്ഷ സമർപ്പിക്കേണ്ടത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ നടപടി.
വോട്ടെടുപ്പ് ദിവസവും തലേന്നും പത്രങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്ക് 2 ദിവസം മുൻപ് അനുമതി വാങ്ങണം. അപേക്ഷയോടൊപ്പം പരസ്യ ഉള്ളടക്കത്തിന്റെ രണ്ട് ഡിജിറ്റൽ പകർപ്പുകളും (പെൻഡ്രൈവ്/സിഡി) സ്വയം സാക്ഷ്യപ്പെടുത്തിയ സ്ക്രിപ്റ്റും സമർപ്പിക്കണം.ടെലിവിഷൻ ചാനലുകൾ, പ്രാദേശിക കേബിൾ നെറ്റ്‌വർക്കുകൾ, റേഡിയോ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഓൺലൈൻ മാധ്യമങ്ങൾ, സിനിമ തിയേറ്ററുകൾ എന്നിവ സമിതിയുടെ കർശന നിരീക്ഷണത്തിലായിരിക്കും. പൊതുസ്ഥലങ്ങളിലെ ഓഡിയോ-വിഷ്വൽ ഡിസ്‌പ്ലേകൾ എന്നിവയ്ക്കും മുൻകൂർ അനുമതി ആവശ്യമാണ്. പരസ്യങ്ങളുടെ ചെലവ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഉൾപ്പെടുത്തുകയും നിയമലംഘനമുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുകയും ചെയ്യും.




