കൊച്ചി: കളമശ്ശേരി എടയാറിലെ സിജി ലൂബ്രിക്കൻസ് കമ്പനിയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകാൻ ജില്ലാ കലക്ടർ നിർദേശം നൽകി. തൊഴിലാളിയുടെ മക്കളുടെ പഠനച്ചെലവ് കമ്പനി ഏറ്റെടുക്കണമെന്നും, ഭാര്യയ്ക്ക് സമ്മതമെങ്കിൽ ജോലി നൽകണമെന്നും നിർദേശത്തിൽ പറയുന്നു.
തീപിടുത്തത്തിൽ കമ്പനിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. എടയാർ വ്യവസായ മേഖലയിലെ കരിയോയിൽ സംസ്കരണ യൂണിറ്റിലുണ്ടായ അപകടത്തിൽ ബിഹാർ സ്വദേശി ശത്രുഘ്നൻ ആണ് മരിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കഴിഞ്ഞ 22 വർഷമായി കേരളത്തിൽ താമസിച്ചുവരുന്ന ശത്രുഘ്നന്റെ സംസ്കാരം കളമശ്ശേരിയിൽ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. യൂണിറ്റിലുണ്ടായിരുന്ന മുപ്പതോളം തൊഴിലാളികൾ രക്ഷപ്പെട്ടെങ്കിലും, വാൽവ് അടയ്ക്കാനായി അകത്ത് കയറിയ ശത്രുഘ്നൻ അഗ്നിബാധയിൽ കുടുങ്ങുകയായിരുന്നു. മാലിന്യം പുഴയിലേക്ക് ഒഴുക്കിയതിനായി മുമ്പ് മലിനീകരണ നിയന്ത്രണ ബോർഡ് പിഴ ചുമത്തിയ സ്ഥാപനമാണ് സിജി ലൂബ്രിക്കൻസ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.




