കാഠ്മണ്ഡു: നേപ്പാളിലെ മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയും മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖക്യും അറസ്റ്റിൽ. കഴിഞ്ഞ വർഷം രാജ്യത്ത് നടന്ന ജെൻസി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. പുതിയ പ്രധാനമന്ത്രിയായ ബാലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് ഈ നീക്കം. ഭക്തപുരിലെ ഗുണ്ടുവിലുള്ള വസതിയിൽ നിന്നാണ് ഒലിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അറസ്റ്റ് നിയമപരമായ നടപടിയാണെന്നും ആരും നിയമത്തിന് മുകളിലല്ലെന്നും ആഭ്യന്തര മന്ത്രി സുദൻ ഗുരുങ് പറഞ്ഞു. ഇത് പ്രതികാര നടപടിയല്ല, രാജ്യത്ത് നീതി നടപ്പാക്കാനുള്ള തുടക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാഷ്ട്രീയ പ്രേരിതമായാണ് അറസ്റ്റ് നടത്തിയതെന്നും നിയമപരമായി നേരിടുമെന്നും ഒലി പ്രതികരിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അഴിമതിക്കെതിരെ യുവാക്കൾ നടത്തിയ പ്രക്ഷോഭത്തിനിടെ 19 യുവാക്കളുൾപ്പെടെ 70-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ തുടങ്ങിയ പ്രതിഷേധം പിന്നീട് സാമ്പത്തിക പ്രതിസന്ധിക്കെതിരായ വലിയ ജനരോഷമായി മാറുകയും ഒലി സർക്കാരിന്റെ പതനത്തിന് കാരണമാകുകയും ചെയ്തു. തുടർന്ന് മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഭരണത്തിലിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയ ബാലേന്ദ്ര ഷാ പ്രക്ഷോഭകാലത്തെ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷൻ നിയോഗിച്ചു. മന്ത്രിസഭാ യോഗത്തിൽ അന്വേഷണ റിപ്പോർട്ട് നടപ്പാക്കാനും തീരുമാനമായി. റിപ്പോർട്ടിൽ, പ്രക്ഷോഭകാരികൾക്കെതിരെ നേരിട്ട് വെടിവെക്കാൻ ഉത്തരവിട്ടതായി തെളിവില്ലെങ്കിലും, അക്രമം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തത് ഒലിയും ആഭ്യന്തര മന്ത്രിയും ആയിരുന്നുവെന്നും, അവരുടെ വീഴ്ച കാരണം പ്രായപൂർത്തിയാകാത്തവരും കൊല്ലപ്പെട്ടതായും പറയുന്നു.




