ഭോപ്പാൽ: ഭർത്താവിനെതിരെ ഭാര്യ ഉന്നയിച്ച അസ്വാഭാവിക ലൈംഗിക ബന്ധ ആരോപണം നിലവിലുള്ള നിയമപ്രകാരം നിലനിൽക്കില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കി. ഭിന്ദ് ജില്ലയിലെ യുവാവിനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ കോടതി ഗ്വാളിയോർ ബെഞ്ച് റദ്ദാക്കി. എഫ്.ഐ.ആറും കുറ്റപത്രങ്ങളും റദ്ദാക്കണമെന്ന ഹർജിയിൽ ജസ്റ്റിസ് മിലിന്ദ് രമേശ് ഫാഡ്‌കെ വിധി പ്രസ്താവിച്ചു.
പരാതിക്കാരി ഉന്നയിച്ച നിർബന്ധിത അസ്വാഭാവിക ലൈംഗിക പ്രവൃത്തികൾ സംബന്ധിച്ച ആരോപണങ്ങൾ ശരിവെച്ചാലും, അവ ദാമ്പത്യബന്ധത്തിനുള്ളിലാണെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി) സെക്ഷൻ 377 പ്രകാരം ഇത് കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും വ്യക്തമാക്കി.
നിയമഭേദഗതികൾക്ക് പിന്നാലെ ഓറൽ, അനൽ പെനട്രേഷൻ ഉൾപ്പെടെ ചില പ്രവൃത്തികൾ ബലാത്സംഗപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, സ്വന്തം ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന നിലപാടാണ് കോടതി ആവർത്തിച്ചത്. ഇതുകൊണ്ടുതന്നെ ഭാര്യാഭർത്താക്കന്മാർക്കിടയിൽ ആരോപിക്കപ്പെടുന്ന ഇത്തരം പ്രവൃത്തികൾ 377-ാം വകുപ്പിന് കീഴിൽ കൊണ്ടുവരാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, സ്ത്രീധന പീഡനം, ആക്രമണം, ക്രിമിനൽ ഭീഷണി തുടങ്ങിയ മറ്റു കുറ്റങ്ങളിൽ ഇടപെടാൻ കോടതി തയ്യാറായില്ല. ഈ കേസുകളുമായി ബന്ധപ്പെട്ട തെളിവുകൾ വിചാരണക്കിടെ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.






