തെൽ അവീവ്: യുഎസുമായി ചേർന്ന് ഇറാനിൽ ഇസ്രായേൽ നടത്തിവരുന്ന സൈനിക ആക്രമണത്തിനെതിരെ ഇസ്രായേലിനുള്ളിൽ തന്നെ പ്രതിഷേധം അതിശക്തമാകുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച സംയുക്ത നീക്കം നാലാഴ്ച പിന്നിടുമ്പോൾ, തെൽ അവീവ് ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുകയാണ്. ‘ബങ്കറുകളിൽ വളരുന്ന ഞങ്ങളുടെ കുട്ടികളെ നോക്കൂ, യുദ്ധം മതിയാക്കൂ’ എന്ന വൈകാരികമായ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാർ രംഗത്തെത്തിയിരിക്കുന്നത്. ഇറാനെതിരായ സൈനികനീക്കം ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലിലുടനീളം പ്രതിഷേധവുമായി രംഗത്തെത്തിയ 21 പേരെ ഇന്നലെ ഇസ്രായേലി പോലീസ് അറസ്റ്റ് ചെയ്തു. ഹൈഫയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
യുദ്ധത്തിന്റെ ആദ്യ നാളുകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രം കണ്ടിരുന്ന പ്രതിഷേധം ഇപ്പോൾ അതിശക്തമായ രൂപത്തിലേക്ക് മാറിയിരിക്കുകയാണ്. വിവിധ സർക്കാർ വിരുദ്ധ സംഘടനകളും യുദ്ധവിരുദ്ധ ഗ്രൂപ്പുകളും പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയതോടെ ബെഞ്ചമിൻ നെതന്യാഹു സർക്കാർ കടുത്ത സമ്മർദ്ദത്തിലായി. സൈനിക നടപടി അവസാനിപ്പിക്കണമെന്ന ആവശ്യത്തിനൊപ്പം രാജ്യത്തെ സൈനിക പ്രതിസന്ധിയും വലിയ ചർച്ചയാകുന്നുണ്ട്. അതിരൂക്ഷമായ സൈനിക ക്ഷാമം കാരണം ഇസ്രായേൽ വലിയ തകർച്ചയിലേക്ക് നീങ്ങുകയാണെന്ന് ഐഡിഎഫ് മേധാവി ഈയൽ സാമിർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സൈനികരുടെ മാനസികാവസ്ഥ, റിസർവ് ഡ്യൂട്ടിയിലെ പോരായ്മകൾ, സൈനിക സേവന കാലാവധിയിലെ അനിശ്ചിതത്വം തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ യുദ്ധത്തിൽ ഇസ്രായേൽ പരാജയപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
പശ്ചിമേഷ്യയെ ഒന്നടങ്കം യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇറാനിൽ ആഴ്ചകൾ നീളുന്ന കരയുദ്ധത്തിന് അമേരിക്കൻ സൈന്യം തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. വാഷിങ്ടൺ പോസ്റ്റ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, പൂർണ്ണമായ സൈനിക അധിനിവേശത്തിന് പകരം പ്രത്യേക സേനാ വിഭാഗങ്ങളെ ഉപയോഗിച്ചുള്ള മിന്നലാക്രമണങ്ങൾക്കാണ് പെന്റഗൺ പദ്ധതിയിടുന്നത്. എന്നാൽ ഇറാന്റെ മണ്ണിൽ കാലുകുത്തുന്ന അമേരിക്കൻ സൈന്യത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ ആവർത്തിച്ചു. തങ്ങളുടെ വ്യോമപരിധി ലംഘിച്ച അമേരിക്കയുടെ അത്യാധുനിക എംക്യു-9 നിരീക്ഷണ ഡ്രോൺ വെടിവെച്ചിട്ടതായും എഫ്-16 യുദ്ധവിമാനത്തിന് നേരെ ആക്രമണം നടത്തിയതായും ഇറാൻ അവകാശപ്പെട്ടു. ഇസ്രായേലിനുള്ളിലെ ജനകീയ പ്രതിഷേധവും അതിർത്തിയിലെ സൈനിക വെല്ലുവിളികളും പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.




