കൊച്ചി: കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലിൽ നടന്ന ലഹരി പാർട്ടിയിൽ വിദേശത്ത് നിന്ന് എത്തിച്ച മയക്കുമരുന്നുകൾ ഉപയോഗിച്ചെന്ന സംശയം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 8 പേരെ അറസ്റ്റ് ചെയ്തു.
ഡോക്ടർ, അഭിഭാഷകൻ, ഇവന്റ് മാനേജ്മെന്റ് ഉടമ എന്നിവർ ഉൾപ്പെടെ യുവതി-യുവാക്കളാണ് പിടിയിലായത്. ഹൈബ്രിഡ് കഞ്ചാവ്, കൊക്കൈൻ, മെത്താഫിറ്റമിൻ തുടങ്ങിയ ലഹരിവസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി.
ലഹരി പാർട്ടി സംഘടിപ്പിച്ചതും വിദേശത്ത് നിന്ന് മയക്കുമരുന്ന് എത്തിച്ചതും ഷാജി ഫെർണാണ്ടോ എന്ന ഷോൺ ആണെന്നാണ് പൊലീസ് പറയുന്നത്. ഇന്ത്യയിൽ സാധാരണ ലഭ്യമല്ലാത്ത ചില ലഹരിവസ്തുക്കൾ തായ്ലൻഡ് പോലുള്ള രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്നതാണെന്നും അന്വേഷണത്തിൽ വ്യക്തമാകുന്നു.
ഈ സംഭവത്തെ തുടർന്ന് കസ്റ്റംസും അന്വേഷണം ആരംഭിച്ചു. ഷോൺ കഴിഞ്ഞ വർഷം കസ്റ്റംസിൽ നിന്ന് രക്ഷപ്പെട്ട വ്യക്തിയാണെന്നും വിവരം. അന്നും ക്രൂയിസ് പാർട്ടിയിൽ ലഹരി ഉപയോഗം നടന്നതായി സംശയമുണ്ട്.
കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിൽ നടന്ന മറ്റൊരു ക്രൂയിസ് പാർട്ടിയിലും ലഹരി ഉപയോഗം ഉണ്ടായിരുന്നോയെന്ന് അന്വേഷണമുണ്ട്. പാർട്ടിയിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.




