ന്യൂഡൽഹി: വനിതാസംവരണം അടുത്ത പൊതുതിരഞ്ഞെടുപ്പിനു മുൻപേ നടപ്പാക്കുന്നതിനായി പുതിയ ഭരണഘടനാ ഭേദഗതിബിൽ പാസാക്കാൻ പാർലമെന്റ് ഈ മാസം 16ന് വീണ്ടും ചേരും. ബജറ്റ് സമ്മേളനത്തിന്റെ തുടർച്ചയായാണ് യോഗം നടക്കുന്നത്. 16 മുതൽ 18 വരെ മൂന്ന് ദിവസമാണ് സമ്മേളനം.
ഈ ദിവസങ്ങളിൽ ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകില്ലെന്ന് ലോക്‌സഭ സ്പീക്കർ ഓം ബിർള അറിയിച്ചു.
2023ൽ പാസാക്കിയ വനിതാ സംവരണ നിയമപ്രകാരം പുതിയ സെൻസസും മണ്ഡല പുനർവിഭജനവും കഴിഞ്ഞശേഷമാണ് സംവരണം നടപ്പാക്കേണ്ടത്. എന്നാൽ ഇത് മാറ്റാനാണ് പുതിയ ഭേദഗതി ബിൽ കൊണ്ടുവരുന്നത്. പുതിയ നിർദേശപ്രകാരം 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർവിഭജനം നടത്തി 33 ശതമാനം വനിതാസംവരണം നടപ്പാക്കും. ഇതോടെ ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം 540ൽ നിന്ന് 816 ആയി ഉയരും. ഇതിൽ 273 സീറ്റുകൾ വനിതകൾക്കായിരിക്കും.
ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ പാർലമെന്റിൽ പ്രത്യേക ഭൂരിപക്ഷം ആവശ്യമാണ്. അതായത്, ഹാജരായ അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും വേണം. അതേസമയം, പുതിയ ജനസംഖ്യാ കണക്കെടുപ്പ് ആരംഭിച്ച സാഹചര്യത്തിൽ അത് പൂർത്തിയായശേഷമേ മണ്ഡല പുനർവിഭജനം സാധ്യമാകൂ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.




