തിരുവനന്തപുരം: കർണാടകയിൽ ആൾമാറാട്ടം നടത്തി ഡ്രൈവിങ് ലൈസൻസ് നേടി, വ്യാജരേഖകൾ ഉപയോഗിച്ച് കേരളത്തിലേക്ക് മാറ്റിയ തട്ടിപ്പ് സംഘത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താതെ മോട്ടോർ വാഹന വകുപ്പ്. ടെസ്റ്റിന് ഹാജരാകാതെയാണ് നിരവധി പേർ ലൈസൻസ് നേടിയതെന്ന് കണ്ടെത്തിയിട്ടും അവ റദ്ദാക്കാനോ, വ്യാജരേഖകൾ സംബന്ധിച്ച് പോലീസ് അന്വേഷണം ആവശ്യപ്പെടാനോ നടപടി ഉണ്ടായിട്ടില്ല.
മലപ്പുറം തിരൂരങ്ങാടി സബ് ആർ.ടി. ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പാണ് പുറത്തുവന്നത്. ക്രമക്കേടിൽ പങ്കുണ്ടെന്നാരോപിച്ച് സസ്‌പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ 40 ദിവസത്തിനുള്ളിൽ തന്നെ തിരിച്ചെടുക്കുകയും നിർണായക തസ്തികകളിൽ നിയമിക്കുകയും ചെയ്തതു വിവാദമായി.
കർണാടക സ്വദേശിയുടെ ആധാർ വിവരങ്ങളിൽ കൃത്രിമം നടത്തി മലയാളിയുടെ പേര്, ജനനത്തീയതി, അച്ഛന്റെ പേര് എന്നിവ ചേർത്ത് അവിടെ നിന്ന് ലൈസൻസ് എടുക്കുകയായിരുന്നു രീതി. തുടർന്ന് ഫോട്ടോയും ഒപ്പും മാറ്റി തിരൂരങ്ങാടിയിൽ വിലാസം മാറ്റം വരുത്തി കേരള ലൈസൻസായി മാറ്റുകയായിരുന്നു. ഇൻസ്‌പെക്ടർമാരായ സി.എസ്. ജോർജ്, സി. ബിജു, ക്ലർക്ക് നജീബ് തടത്തിൽ എന്നിവർക്ക് ക്രമക്കേടിൽ പങ്കുണ്ടെന്ന ആരോപണമുണ്ട്.
തിരൂരങ്ങാടിയിൽ വിലാസമാറ്റത്തിനായുള്ള അപേക്ഷകൾ അസാധാരണമായി വർധിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. പ്രാഥമിക അന്വേഷണത്തിൽ 150-ലധികം പേർ ഇത്തരത്തിൽ ലൈസൻസ് നേടിയതായി കണ്ടെത്തി.
ജനുവരി 20-ന് സസ്‌പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ അന്വേഷണം പൂർത്തിയാകുന്നതിനുമുമ്പ് മാർച്ച് 13-ന് തിരിച്ചെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുംമുമ്പ് നടത്തിയ കൂട്ട കുറ്റവിമുക്തലാക്കലിലൂടെയാണ് ഇവരെ തിരിച്ചെടുത്തത്. വ്യാജരേഖകൾ സംബന്ധിച്ച് പോലീസ് അന്വേഷണം ശുപാർശ ചെയ്തിരുന്നുവെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.




