പാലക്കാട്: നാളികേര കർഷകർക്ക് തിരിച്ചടിയായി പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞു. കിലോഗ്രാമിന് 72 രൂപ ഉണ്ടായിരുന്ന വില 45 രൂപയായി കുറഞ്ഞു. ഒരു തേങ്ങയ്ക്ക് ലഭിച്ചിരുന്ന 35 രൂപ ഇപ്പോൾ 16-17 രൂപയായി കുറഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിൽ ഉൽപാദനം വർധിച്ചതും അവിടെ നിന്ന് തേങ്ങ വ്യാപകമായി എത്തുന്നതുമാണ് കേരളത്തിലെ വില ഇടിയാൻ കാരണമായി പറയുന്നത്. വില കുറഞ്ഞതോടെ കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടി വരുന്നത്.
തേങ്ങയുടെ വില കുറഞ്ഞിട്ടും തെങ്ങുകയറ്റ കൂലിയും മറ്റ് ചെലവുകളും ഉയർന്ന നിലയിലാണ്. തെങ്ങുകയറാനുള്ള കൂലി മുൻപ് 35-40 രൂപയുണ്ടായിരുന്നത് ഇപ്പോൾ 55-60 രൂപയായി ഉയർന്നിട്ടുണ്ട്. ഇതോടെ കർഷകർക്ക് ലഭിക്കുന്ന ലാഭം വളരെ കുറയുകയാണ്.
യുദ്ധം മൂലം കയറ്റുമതി കുറയുകയും, വാണിജ്യ സിലിണ്ടർ ക്ഷാമം കാരണം ഹോട്ടലുകളുടെ പ്രവർത്തനം ബാധിക്കപ്പെടുകയും ചെയ്തതും വില ഇടിയാൻ കാരണമായിട്ടുണ്ട്. അതേസമയം, പച്ചത്തേങ്ങ വില കുറഞ്ഞിട്ടും വെളിച്ചെണ്ണയുടെ വിലയിൽ കുറവ് ഉണ്ടായിട്ടില്ല. ലീറ്ററിന് 340 മുതൽ 360 രൂപവരെ മില്ലുകാർ വാങ്ങുമ്പോൾ, ചില്ലറ വിപണിയിൽ 260 മുതൽ 300 രൂപവരെയാണ് വില. ഇത് ശുദ്ധമായ വെളിച്ചെണ്ണയല്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. കേരഫെഡ് താങ്ങുവില പ്രഖ്യാപിച്ച് നാളികേര സംഭരണം ആരംഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം. സർക്കാർ ഇടപെടലിനായി കാത്തിരിക്കുകയാണ് സംസ്ഥാനത്തെ നാളികേര കർഷകർ.




