വാഷിങ്ടൻ: അമേരിക്കയിലെ വെർജീനിയയിൽ സൂപ്പർമാർക്കറ്റിൽ നടന്ന കവർച്ചാശ്രമത്തിനിടെ ഗുജറാത്ത് സ്വദേശിനിയായ ഇന്ത്യൻ വനിത വെടിയേറ്റ് മരിച്ചു. മേഘ്നാബെൻ പട്ടേൽ (45) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷമായി അവർ അതേ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക സംഘങ്ങളെയും നിയോഗിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മാസ്‌കും ഗ്ലൗസും ധരിച്ച ഒരാൾ സൂപ്പർമാർക്കറ്റിൽ കയറുന്നതും, മേഘ്നാബെനുമായി സംസാരിക്കുന്നതിനിടെ ജാക്കറ്റിനുള്ളിൽ നിന്ന് തോക്ക് പുറത്തെടുത്ത് രണ്ടുതവണ വെടിയുതിർക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അവർ നിലത്തുവീണ ശേഷവും പ്രതി കൗണ്ടറിന് മുകളിലേക്ക് ചാടിക്കയറി വീണ്ടും വെടിവെച്ച ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽ ബിജാപുർ മേഖലയിലെ ജന്ത്രാൽ ഗ്രാമ സ്വദേശിനിയായിരുന്നു മേഘ്നാബെൻ പട്ടേൽ. ഭർത്താവ് ഉപേന്ദ്രഭായ് പട്ടേൽ, മകൾ നക്ഷി, മകൻ സ്മിത്ത് എന്നിവരാണ് കുടുംബാംഗങ്ങൾ. മാതാപിതാക്കളായ കർസൻഭായിയും കപിലാബെന്നും ജന്ത്രാലിലാണ് താമസിക്കുന്നത്.






