കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് ദമ്മാം വഴി ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ഏപ്രിൽ 5 മുതൽ പുനരാരംഭിക്കും. മുംബൈ, ദില്ലി, അഹമ്മദാബാദ്, കൊച്ചി എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ.
അഹമ്മദാബാദിലേക്ക് ഞായറാഴ്ചകളിൽ ആഴ്ചയിൽ ഒരിക്കൽ സർവീസ് ഉണ്ടായിരിക്കും. കൊച്ചിയിലേക്ക് തിങ്കളാഴ്ചയും ബുധനാഴ്ചയും ആഴ്ചയിൽ രണ്ട് പ്രാവശ്യം സർവീസ് നടത്തും. ദില്ലിയിലേക്ക് ചൊവ്വാഴ്ചകളിൽ ആഴ്ചയിൽ ഒരിക്കലും മുംബൈയിലേക്ക് വെള്ളിയാഴ്ചകളിൽ ആഴ്ചയിൽ ഒരിക്കലും സർവീസ് ഉണ്ടായിരിക്കും. നിലവിലെ സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ദമ്മാം വഴി ലണ്ടൻ, കൈറോ, ഇസ്താംബുൾ, ലാഹോർ, അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
വിമാന ഇന്ധനവില കുത്തനെ ഉയർന്നു
വിമാന ഇന്ധനമായ എടിഎഫ് വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഏപ്രിൽ ഒന്നിന് ദില്ലിയിൽ കിലോലിറ്ററിന് 2,07,341 രൂപയായപ്പോൾ, മാർച്ചിൽ ഇത് 96,638 രൂപയായിരുന്നു. ഇതോടെ 115 ശതമാനം വർധനയാണ് ഉണ്ടായത്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നാണ് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയർന്നത്. ഇതിന്റെ പ്രതിഫലനമായി വിമാന ഇന്ധനവിലയും റെക്കോർഡ് ഉയരത്തിലെത്തി. ആഭ്യന്തര സർവീസുകൾക്ക് ഏകദേശം 115 ശതമാനവും അന്താരാഷ്ട്ര സർവീസുകൾക്ക് 107 ശതമാനവും വർധന രേഖപ്പെടുത്തി.
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകളിലെ നിയന്ത്രണം കേന്ദ്ര സർക്കാർ നേരത്തെ നീക്കിയതോടെ, ഇന്ധനവില വർധന ടിക്കറ്റ് നിരക്കുകളിൽ നേരിട്ട് പ്രതിഫലിക്കാനാണ് സാധ്യതയെന്ന് വിദഗ്ധർ വിലയിരുത്തുന്നു.




