പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പാരഡി ഗാനത്തിലെ വരികൾ ആലപിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ‘സ്വർണം കട്ടത് ആരപ്പാ’ എന്ന വരി അദ്ദേഹം പാടിയത്. ഇതോടെ സദസ്സിൽ നിന്ന് വലിയ കൈയടിയാണ് ഉയർന്നത്.
ഈ വരികളിലൂടെ തന്നെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കാമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ശബരിമലയിൽ നിന്ന് സ്വർണം നഷ്ടപ്പെട്ട സംഭവത്തിൽ എൽഡിഎഫിനെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചു. മതവും ക്ഷേത്രങ്ങളും കുറിച്ച് നിരന്തരം സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ശബരിമല വിഷയത്തിൽ മൗനം പാലിച്ചതായും രാഹുൽ ഗാന്ധി ആരോപിച്ചു. കേരളത്തിലെത്തുമ്പോൾ എൽഡിഎഫിനെ പിന്തുണയ്ക്കണോ എന്ന സംശയത്തിലാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ എൽഡിഎഫ് ശക്തമാകുന്നത് ബിജെപിക്ക് ഗുണകരമാണെന്നും, കോൺഗ്രസിനെ നേരിടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഡൽഹിയിൽ ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിനാണ് കഴിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




