ജാർഖണ്ഡ്: ഹസാരിബാഗ് ജില്ലയിൽ സ്വന്തം മകളെ ബലി നൽകിയ കേസിൽ അമ്മയും മന്ത്രവാദിനിയും ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ രശ്മി ദേവി, മന്ത്രവാദിനി ശാന്തി ദേവി, നാട്ടുകാരനായ ഭീം റാം എന്നിവരാണ് പിടിയിലായത്.
രശ്മി ദേവിയുടെ ഇളയ മകൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയായിരുന്നുവെന്നും, രോഗമുക്തിക്കായി മന്ത്രവാദിനിയുടെ നിർദ്ദേശപ്രകാരം കന്യകയെ ബലി നൽകണമെന്ന് പറഞ്ഞതോടെയാണ് കുറ്റകൃത്യം നടന്നതെന്നും പോലീസ് വ്യക്തമാക്കി.
മാർച്ച് 24-ന് രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് ഗ്രാമം മുഴുവൻ ഘോഷയാത്രയിൽ തിരക്കിലായിരുന്ന രാത്രിയാണ് സംഭവം. ശാന്തി ദേവിയുടെ വീട്ടിൽ വെച്ച് പെൺകുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും, തുടർന്ന് മൃതദേഹം സമീപത്തെ തോട്ടത്തിൽ കുഴിച്ചുമൂടുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് അമ്മ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നു. മാർച്ച് 25-ന് മൃതദേഹം കണ്ടെത്തിയതിന് ശേഷം നടത്തിയ പോസ്റ്റ്മോർട്ടവും ഫോറൻസിക് പരിശോധനകളും ബലാത്സംഗം നടന്നിട്ടില്ലെന്ന് തെളിയിച്ചതോടെ അന്വേഷണം ശക്തമാക്കി. തുടര്ന്നുള്ള ചോദ്യംചെയ്യലിൽ സംഭവത്തിന്റെ യാഥാർഥ്യം പുറത്തുവന്നു.
മാർച്ച് 24-ന് രാത്രിയാണ് ആഭിചാരക്രിയകളും നരബലിയുമെല്ലാം അരങ്ങേറിയതെന്നാണ് പോലീസ് പറയുന്നത്. അമ്മയും കാമുകൻ ഭീംറാമും കൂടി പൂജയ്ക്കെന്ന പേരിലാണ് 13 വയസ്സുകാരിയെ മന്ത്രവാദിനിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. വീട്ടിൽവെച്ച് ചില പൂജകൾ നടത്തിയശേഷം പ്രതികൾ പെൺകുട്ടിയെ സമീപത്തെ മുളങ്കൂട്ടത്തിനുള്ളിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ഭീംറാം ആണ് പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
ഈ സമയം അമ്മ കാലുകൾ പിടിച്ചുവെച്ച് സഹായിച്ചു. പിന്നാലെ മന്ത്രവാദിനി പെൺകുട്ടിയുടെ സ്വകാര്യഭാഗത്തിനുള്ളിലേക്ക് വടി കയറ്റി. ഭീംറാം പെൺകുട്ടിയുടെ തല തകർത്ത് രക്തം ശേഖരിച്ചു. തുടർന്ന് മറ്റുചില ആഭിചാരക്രിയകളും അരങ്ങേറി. ഇതിനുശേഷം പ്രതികൾ മൃതദേഹം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. പിറ്റേദിവസം രാവിലെയാണ് നാട്ടുകാർ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. തുടർന്ന് പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തിൽ അമ്മ തന്നെയാണ് കേസിലെ മുഖ്യപ്രതിയെന്ന് കണ്ടെത്തുകയായിരുന്നു.















