കൊൽക്കത്ത: നടൻ രാഹുൽ ബാനർജിയുടെ ആകസ്മിക മരണത്തിൽ ബംഗാൾ ചലച്ചിത്രലോകം ദുഃഖത്തിലാഴ്ന്നു. മാർച്ച് 29ന് ഒഡീഷയിലെ തൽസാരി ബീച്ചിൽ ഒരു പരമ്പരയുടെ ചിത്രീകരണത്തിനിടെ അദ്ദേഹം മുങ്ങി മരിക്കുകയായിരുന്നു. ഭോലെബാബ പർ കരേഗ എന്ന പരമ്പരയുടെ ഷൂട്ടിംഗിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തിന്റെ യഥാർത്ഥ സാഹചര്യങ്ങൾ വ്യക്തമല്ലെന്നാണ് റിപ്പോർട്ട്. ഇതിനെതിരെ പശ്ചിമ ബംഗാൾ മോഷൻ പിക്ചേഴ്സ് ആർട്ടിസ്റ്റ്സ് ഫോറം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. നിർമ്മാതാക്കൾക്കെതിരെ സംഘടന പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഏപ്രിൽ 4ന് കൊൽക്കത്തയിലെ റീജന്റ് പാർക്ക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. രാഹുലിന്റെ ഭാര്യയും നടിയുമായ പ്രിയങ്ക സർക്കാരും പരാതിയുമായി മുന്നോട്ട് വന്നു. സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണമെന്നാണ് താരങ്ങളുടെ ആവശ്യം. സംഭവത്തിൽ പ്രതിഷേധിച്ച് സിനിമാ പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചു. നിരവധി പ്രമുഖർ പങ്കെടുത്ത ഈ പ്രതിഷേധത്തിൽ “രാഹുലിന് നീതി വേണം” എന്ന ആവശ്യം ഉയർന്നു. അപർണ സെൻ, അഞ്ജൻ ദത്ത്, ശ്രീജിത് മുഖർജി എന്നിവർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
പിന്നീട് നടന്ന പത്രസമ്മേളനത്തിൽ പ്രൊസെൻജിത് ചാറ്റർജി, ഋതുപർണ സെൻഗുപ്ത തുടങ്ങിയ പ്രമുഖരും പങ്കെടുത്തു. അപകടത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് അവർ ആവശ്യപ്പെട്ടു. 2008ൽ പുറത്തിറങ്ങിയ ചിരോദിനി തുമി ജെ അമർ എന്ന ചിത്രത്തിലൂടെയാണ് രാഹുൽ ബാനർജി ശ്രദ്ധേയനായത്. തുടർന്ന് നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിരുന്നു.




