മുംബൈ: ആഗോള അനിശ്ചിതത്വങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഈ തവണത്തെ പണനയ യോഗത്തിലും റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ നിരക്കുകളിൽ മാറ്റമുണ്ടാകാതിരിക്കാനാണ് സാധ്യത. യുദ്ധത്തെ തുടർന്ന് ഉയർന്ന ഊർജ പ്രതിസന്ധി, അസംസ്‌കൃത എണ്ണവില വർധന, എൽ നിനോ മൂലമുണ്ടാകാനിടയുള്ള ഭക്ഷ്യവിലക്കയറ്റം എന്നിവയാണ് ആർബിഐ മുന്നിലുള്ള പ്രധാന വെല്ലുവിളികൾ. രൂപയുടെ മൂല്യം നിലനിർത്തുന്നതിനും കടപ്പത്ര ആദായം നിയന്ത്രിക്കുന്നതിനുമാണ് ബാങ്ക് കൂടുതൽ ശ്രദ്ധ നൽകുക.
കഴിഞ്ഞ വർഷം ഡിസംബറിൽ റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ നിന്ന് 5.25 ശതമാനമായി കുറച്ചിരുന്നു. ഫെബ്രുവരി യോഗത്തിൽ നിരക്കിൽ മാറ്റമുണ്ടായിരുന്നില്ല. പണപ്പെരുപ്പവും സാമ്പത്തിക വളർച്ചയും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ‘നിഷ്പക്ഷ’ നിലപാട് തുടരാനാണ് സാധ്യത. ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം രാജ്യത്തെ ഉപഭോക്തൃ വില സൂചിക 3.21 ശതമാനമാണ്. പണപ്പെരുപ്പം നാല് ശതമാനത്തിൽ നിയന്ത്രിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. പണനയ സമിതിയുടെ യോഗം എട്ടിന് അവസാനിക്കും.
നിരക്കിൽ മാറ്റമില്ലെങ്കിൽ വായ്പയെടുത്തവർക്കു ഗുണകരമാകും. ഭവന-വാഹന വായ്പകളുടെ ഇ.എം.ഐ ഉയരാൻ സാധ്യതയില്ല. എന്നാൽ നിക്ഷേപകർക്ക് വലിയ നേട്ടമുണ്ടാകില്ല. വായ്പാ ചെലവിൽ സ്ഥിരത തുടരുന്നത് ബിസിനസ് മേഖലയ്ക്ക് പുതിയ നിക്ഷേപ തീരുമാനങ്ങൾ എടുക്കാൻ സഹായകരമാകും.




