ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോൾ ശക്തമായ മത്സരം നടക്കുന്ന ഒരു മണ്ഡലമാണ് ഇടുക്കി ജില്ലയിലെ ദേവികുളം മണ്ഡലം. ഇടതുപക്ഷത്തിന് കൃത്യമായ രാഷ്ട്രീയ മേൽകൈയുള്ള മണ്ഡലമാണ് ദേവികുളം. രണ്ടാം ഊഴത്തിന് ഇറങ്ങുന്ന എ.രാജ ഇത്തവണയും മണ്ഡലം പിടിച്ചാൽ തുടർച്ചയായി അഞ്ചാമതും ദേവികുളത്ത് ആധിപത്യം ഉറപ്പിക്കാൻ ഇടതിന് സാധിക്കും. തോട്ടം തൊഴിലാളികളും കർഷകരും ഉൾപ്പെടുന്ന മേഖലയാണ് ദേവികുളം. മണ്ഡലത്തിൽ പരിചിത മുഖങ്ങളായ സ്ഥാനാർത്ഥികളാണ് ഇത്തവണ കളം പിടിക്കാനൊരുങ്ങുന്നത്.
ദേവികുളം മുൻ എംഎൽഎയായ എസ് രാജേന്ദ്രന്‍റെ കൂറുമാറ്റം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്നത് ഇടതിനെ അലട്ടുന്ന ഒരു കാര്യമാണ്. 2016-ൽ ഇതേ മണ്ഡലത്തിൽ നിന്നും രാജേന്ദ്രൻ വിജയിച്ചിരുന്നു. ഇപ്പോൾ എസ്.രാജേന്ദ്രന്‍റെ ബിജെപിയിലേക്കുള്ള കാലുമാറ്റവും മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിത്വവും വ്യതിയാനങ്ങൾ ഉണ്ടാക്കുമോ എന്നാണ് ഉറ്റു നോക്കുന്നത്. എങ്കിലും സിറ്റിങ് എംഎൽഎയെ ജനം തുണയ്‌ക്കുമെന്നാണ് സിപിഎം കരുതുന്നത്.എൽഡിഎഫിൽ നിന്നും എ രാജ, യുഡിഎഫിൽ നിന്നും എഫ് രാജയും, എൻഡിഎ ആവട്ടെ എസ് രാജേന്ദ്രനുമാണ് മത്സരത്തിനിറങ്ങുന്നത്. സർവ്വം രാജമയം ആകുമ്പോൾ ദേവികുളം വിധി മാറ്റിയെഴുതുമോ എന്നത് കണ്ടറിയാം.




