മനാമ: സുരക്ഷാ ഭീഷണിയെ തുടർന്ന് സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന പ്രധാന കരപാതയായ കിങ് ഫഹദ് കോസ് വേ അടച്ചു. ഏകദേശം 25 കിലോമീറ്റർ നീളമുള്ള ഈ പാലം ബഹ്റൈനെ അറേബ്യൻ ഉപദ്വീപുമായി ബന്ധിപ്പിക്കുന്ന ഏക കരമാർഗമാണ്.
ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. നിർദേശം അംഗീകരിക്കാത്ത പക്ഷം ഇറാനിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
അതേസമയം, 45 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു. ശാശ്വത സമാധാനത്തിനുള്ള ഉറപ്പും ഇനി ആക്രമണമുണ്ടാകില്ലെന്ന ഗ്യാരണ്ടിയും വേണമെന്നാണ് ഇറാന്റെ നിലപാട്.
കോസ് വേ അടച്ചതോടെ ബഹ്റൈന്റെ കരമാർഗ ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. ദമ്മാം വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയും ഇതായതിനാൽ ഗതാഗതത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.




