ചെന്നൈ: ജനനായകൻ എന്ന വിജയ് ചിത്രത്തിന്റെ ചില ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ ചോർന്നതായി റിപ്പോർട്ട്. പ്രദർശനാനുമതി ലഭിക്കാനിരിക്കെ ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ പകർത്തിയ അഞ്ചര മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ചിത്രത്തിലെ സംഘട്ടന രംഗത്തിലെ വിജയിയുടെ ഇൻട്രോയും ടൈറ്റിൽ കാർഡും ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്ന ക്ലിപ്പുകളിൽ ഉള്ളത്. നിരവധി ആളുകൾ ഈ ദൃശ്യങ്ങൾ പങ്കുവെച്ചതായും റിപ്പോർട്ടുണ്ട്. ഇതിനു പുറമേ ‘ദളപതി കച്ചേരി’ പാട്ടും ചില കാമിയോ രംഗങ്ങളും ഉൾപ്പെടെയുള്ള കൂടുതൽ ഭാഗങ്ങൾ ചോർന്നതായും ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അവകാശപ്പെടുന്നു. ലാപ്‌ടോപ്പിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നാണ് വിവരം.
മുഴുവൻ സിനിമ തന്നെ ചോർന്നതായി ചിലർ സോഷ്യൽ മീഡിയയായ X-ൽ പറയുന്നുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമില്ല. യൂട്യൂബ്, റെഡ്ഡിറ്റ്, ഇൻസ്റ്റാഗ്രാം എന്നിവിടങ്ങളിലും ക്ലിപ്പുകൾ പ്രചരിക്കുന്നതായി സൂചനയുണ്ട്. ഇതുവരെ നിർമാതാക്കൾ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് കടന്ന വിജയിയുടെ അവസാന ചിത്രമെന്ന നിലയിലാണ് ‘ജനനായകൻ’ ശ്രദ്ധ നേടുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പൊങ്കൽ റിലീസായി പദ്ധതിയിട്ട ചിത്രം സെൻസർ ബോർഡ് അനുമതി വൈകിയതിനെ തുടർന്ന് റിലീസ് നീണ്ടുപോയിരുന്നു.








