ഇസ്‌ലാമാബാദ്: അമേരിക്കയുമായി സമാധാന ചർച്ചകൾക്കായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് നയിക്കുന്ന പ്രതിനിധിസംഘം പാകിസ്താനിലെത്തി. മിനാബ് സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ രക്തംപുരണ്ട സ്കൂൾ ബാഗുകളും ചെരുപ്പുകളും വെള്ളപ്പൂക്കളും അവരുടെ ചിത്രങ്ങളും വിമാനത്തിലെ മുൻനിര സീറ്റുകളിൽ നിരത്തി കൊണ്ടാണ് സംഘം ഇസ്‌ലാമാബാദിലേക്ക് യാത്ര ചെയ്തത്. ‘മിനാബ് 168’ എന്നാണ് പ്രതിനിധി സംഘത്തിന് പേര് നൽകിയിരിക്കുന്നത്. ഇവരെ തന്റെ “സഹയാത്രികർ” എന്നാണ് ഗാലിബാഫ് സാമൂഹികമാധ്യമങ്ങളിൽ വിശേഷിപ്പിച്ചത്.
ഫെബ്രുവരി 28-ന് തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലുള്ള ഷജറേ തയ്യിബ പെൺകുട്ടികളുടെ പ്രാഥമിക സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിലാണ് 160-ലധികം കുട്ടികൾ കൊല്ലപ്പെട്ടത്. അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണത്തിന്റെ ആദ്യ ദിവസമായിരുന്നു സംഭവം.
കൂട്ടക്കൊലയെ അപലപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി സെയ്യദ് അബ്ബാസ് അരാഗ്ച്ചി പങ്കുവെച്ച സന്ദേശം അന്താരാഷ്ട്ര ശ്രദ്ധ നേടി. കൊല്ലപ്പെട്ട കുട്ടികളെ സംസ്കരിക്കാൻ ഒരുക്കിയ ശ്മശാനങ്ങളുടെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചു. “രക്ഷാദൗത്യം” എന്ന പേരിൽ നടക്കുന്ന ആക്രമണങ്ങളുടെ യഥാർത്ഥ മുഖമാണിതെന്നും, നിരപരാധികളായ കുട്ടികളാണ് കൊല്ലപ്പെടുന്നതെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, സ്കൂളിന് നേരെ ആക്രമണം നടത്തിയെന്ന ആരോപണം അമേരിക്ക നിഷേധിച്ചു. ഇറാന്റെ ആയുധങ്ങൾ ലക്ഷ്യം തെറ്റിയതാകാമെന്നാണ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. എന്നാൽ, അമേരിക്കയുടെ ടോമാഹോക്ക് മിസൈലാണ് സ്കൂളിൽ പതിച്ചതെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു.
ഇറാൻ-അമേരിക്ക സംഘർഷത്തിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണായകമായ ചർച്ചകളാണ് ഇസ്‌ലാമാബാദിൽ നടക്കുന്നത്. അമേരിക്കൻ സംഘത്തെ ജെ.ഡി വൻസ് നയിക്കുന്നു.
ഹോർമുസ് കടലിടുക്ക് തുറക്കുക, ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഉറപ്പ് നൽകുക എന്നിവയാണ് അമേരിക്കയുടെ പ്രധാന നിബന്ധനകൾ. ചർച്ചകളിൽ ഭൂരിഭാഗവും ആണവ വിഷയവുമായി ബന്ധപ്പെട്ടായിരിക്കും. ഇറാനും സ്വന്തം നിബന്ധനകൾ മുന്നോട്ടുവച്ചിട്ടുണ്ട്. അവ അംഗീകരിക്കപ്പെട്ടാൽ മാത്രമേ ചർച്ചകൾ മുന്നോട്ട് പോകൂവെന്നാണ് ഇറാന്റെ നിലപാട്.




