കൊൽക്കത്ത: കൊൽക്കത്തയിൽ മലയാളിയായ നിയമവിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യൽ സയൻസസിലെ രണ്ടാം സെമസ്റ്റർ വിദ്യാർഥിയായ എറണാകുളം പാലാരിവട്ടം പഴശ്ശിറോഡ് വടശ്ശേരി വീട്ടിൽ ജെബിൻ ജോസിന്റെ മകൻ ജുവാൻ ജോസ് ജെബിൻ (19) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ സർവകലാശാലാ ക്യാമ്പസിലാണ് മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റൽ കെട്ടിടത്തിനുതാഴെ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ജുവാനെ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ബിധാൻനഗർ സൗത്ത് പോലീസ് സ്ഥലത്തെത്തി സഹപാഠികളെയും സർവകലാശാല ജീവനക്കാരെയും ചോദ്യം ചെയ്തു. സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മൃതദേഹം ബിധാൻനഗർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണതാണ് മരണകാരണമെന്ന് അധികൃതർ കുടുംബത്തെ അറിയിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് ബന്ധുക്കൾ കൊൽക്കത്തയിലേക്ക് തിരിച്ചിട്ടുണ്ട്.
ഇതേ സ്ഥാപനത്തിൽ മുമ്പും സമാനമായ ദുരൂഹ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2012-ൽ വാസിം ഇക്ബാൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ മരിച്ചിരുന്നു. 2015-ൽ അസം സ്വദേശിയായ ഒന്നാംവർഷ വിദ്യാർഥി വികാസ് ചൗധരി മരിച്ച സംഭവവും വിവാദമായിരുന്നു. അന്ന് കൊലപാതകമാണെന്നാരോപിച്ച് ബന്ധുക്കൾ സർവകലാശാലാ വൈസ് ചാൻസലർക്കും ഹോസ്റ്റൽ വാർഡനുമെതിരെ പരാതി നൽകിയിരുന്നു.




