വയനാട്: ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിക്കുമെന്ന് ജില്ലാ മുസ്‌ലിം ലീഗ് തിരഞ്ഞെടുപ്പ് അവലോകനയോഗം വിലയിരുത്തി. കല്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ യു.ഡി.എഫിന് അനുകൂലമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
കല്പറ്റയിൽ യു.ഡി.എഫ് സ്ഥാനാർഥി ടി. സിദ്ദിഖിന്റെ പ്രവർത്തന മികവും മുണ്ടക്കൈ–ചൂരൽമല ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ ഇടപെടലുകളും വിജയത്തിന് നിർണായകമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. സംഘടനയുടെ ഏകോപിതമായ പ്രവർത്തനവും മണ്ഡലത്തിൽ അനുകൂല സാഹചര്യം സൃഷ്ടിച്ചതായും വിലയിരുത്തി.
മാനന്തവാടിയിൽ ഉഷാ വിജയന്റെ സ്ഥാനാർഥിത്വവും സർക്കാരിന്റെ കർഷക വിരുദ്ധ, ജനദ്രോഹ നയങ്ങളുമാണ് തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്തിയതെന്ന് യോഗം അഭിപ്രായപ്പെട്ടു. സുൽത്താൻബത്തേരിയിൽ ഐ.സി. ബാലകൃഷ്ണന്റെ 15 വർഷത്തെ വികസന പ്രവർത്തനങ്ങൾ വോട്ടർമാരെ സ്വാധീനിച്ചുവെന്നും വിലയിരുത്തലിൽ പറയുന്നു.
ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണം സി.പി.എമ്മിന് തന്നെ തിരിച്ചടിയായെന്നും യോഗം വിലയിരുത്തി. മികച്ച ഭൂരിപക്ഷത്തോടെ ഐ.സി. ബാലകൃഷ്ണൻ നാലാം തവണയും വിജയിക്കുമെന്ന പ്രതീക്ഷയും യോഗം പങ്കുവെച്ചു.
യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് എൻ.കെ. റഷീദ് അധ്യക്ഷത വഹിച്ചു. റസാഖ് കല്പറ്റ, അബ്ദുല്ല മാടക്കര, എൻ. നിസാർ അഹമ്മദ്, എം. മുഹമ്മദ് ബഷീർ, കെ. ഹാരിസ്, പി.പി. അയ്യൂബ്, അസീസ് കോറോം, വി. അസൈനാർ ഹാജി എന്നിവർ സംസാരിച്ചു.




