ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബിജെപി എംപി കങ്കണ റണാവത്ത്. രാജ്യത്തെ പെൺമക്കൾ, പ്രധാനമന്ത്രിയേക്കാൾ വലിയ ഫെമിനിസ്റ്റ് ആരുമില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് കങ്കണ ലോക്സഭയിൽ പറഞ്ഞു. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് കങ്കണയുടെ പ്രതികരണം. ഫെമിനിസത്തിന്റെ ഒരേയൊരു പതാകവാഹകനാണ് പ്രധാനമന്ത്രിയെന്നും രാജ്യത്തെ സ്ത്രീകൾ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ സ്ത്രീകളിൽ വിശ്വാസം വെച്ചതിന് തങ്ങൾ എന്നും നന്ദിയുള്ളവരായിരിക്കുമെന്നും കങ്കണ വ്യക്തമാക്കി. പ്രത്യേക സമ്മേളനത്തിനിടെയാണ് അവർ ലോക്സഭയെ അഭിസംബോധന ചെയ്തത്. മണ്ഡല പുനർനിർണയത്തെയും കങ്കണ പിന്തുണച്ചു. അത് ഭരണഘടനാപരമായ ആവശ്യകതയാണെന്നും ഈ പ്രക്രിയ പ്രധാനപ്പെട്ടതും അനിവാര്യവുമാണെന്നും അവർ പറഞ്ഞു.
രാഷ്ട്രീയം സമൂഹത്തിലെ മാറ്റങ്ങളെ പ്രതിഫലിപ്പിക്കേണ്ടതാണെന്നും കങ്കണ അഭിപ്രായപ്പെട്ടു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പെൺഭ്രൂണഹത്യക്കെതിരെ പ്രധാനമന്ത്രി നിലപാട് എടുത്തതും അവബോധം സൃഷ്ടിച്ചതും അവർ ചൂണ്ടിക്കാട്ടി. വനിതാ സംവരണ ബിൽ തിരക്കിട്ട് അവതരിപ്പിച്ചുവെന്ന പ്രതിപക്ഷ വിമർശനത്തിനും കങ്കണ മറുപടി നൽകി. ഇന്ത്യൻ സ്ത്രീകൾക്ക് നീതി നൽകാൻ പ്രധാനമന്ത്രി വേഗത്തിൽ നടപടികൾ സ്വീകരിക്കുകയാണെന്നാണ് കങ്കണ പറഞ്ഞു.




