ന്യൂഡൽഹി: സി.ബി.എസ്.ഇ 10-ാം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാഫലം (മേയ്) പ്രസിദ്ധീകരിച്ചതിന് ശേഷമേ വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റിനൊപ്പം ഗ്രേഡും ഉൾപ്പെടുത്തുകയുള്ളു. അടുത്തിടെ പ്രസിദ്ധീകരിച്ച ഫലത്തിൽ മാർക്കുകൾ മാത്രമാണ് നൽകിയിരിക്കുന്നത്, ഗ്രേഡ് ഉൾപ്പെടുത്തിയിട്ടില്ലാത്തത് ആശയക്കുഴപ്പത്തിന് ഇടയായി.
സി.ബി.എസ്.ഇയിൽ നിശ്ചിത മാർക്ക് പരിധിയെ അടിസ്ഥാനമാക്കിയല്ല ഗ്രേഡിങ്. പരീക്ഷയിൽ മുന്നിലെത്തുന്ന എട്ടിലൊന്നു വിദ്യാർഥികൾക്ക് എ1 ഗ്രേഡ്, തുടർന്ന് വരുന്ന എട്ടിലൊന്നു പേർക്ക് എ2 എന്നിങ്ങനെ ആനുപാതിക രീതിയിലാണ് ഗ്രേഡ് നിശ്ചയിക്കുന്നത്. രണ്ടാമത്തെ പരീക്ഷയിൽ മാർക്കിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഇപ്പോൾ ഗ്രേഡ് പ്രഖ്യാപിക്കാത്തത്.
വിദ്യാർഥികൾക്ക് ഡിജിലോക്കർ ഉൾപ്പെടെ ലഭിക്കുന്ന സ്കോർ കാർഡ് ഉപയോഗിച്ച് തന്നെ 11-ാം ക്ലാസിലേക്കുള്ള അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ആദ്യ പരീക്ഷയിൽ വിജയിക്കാത്തവർക്കും താൽക്കാലിക പ്രവേശനത്തിന് അർഹതയുണ്ട്. രണ്ടാം പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തിലാകും അവരുടെ പ്രവേശനം അന്തിമമായി ഉറപ്പാക്കുക. രണ്ടാമത്തെ പരീക്ഷയ്ക്ക് ശേഷം എല്ലാവരുടെയും പ്രധാന മാർക്ക് ലിസ്റ്റും മെറിറ്റ് സർട്ടിഫിക്കറ്റും ലഭ്യമാക്കും.
രണ്ടാം ബോർഡ് പരീക്ഷ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
∙ രണ്ടാംബോർഡ് പരീക്ഷയ്ക്കുള്ള റജിസ്ട്രേഷന് 20 വരെ അവസരമുണ്ട്. പിഴയോടു കൂടി 21, 22 തീയതികളിൽ റജിസ്റ്റർ ചെയ്യാം.
∙ ആദ്യ ബോർഡ് പരീക്ഷയെഴുതിയ ആർക്കും രണ്ടാമത്തെ പരീക്ഷയും എഴുതാം.
∙ ആദ്യ പരീക്ഷയുടെ റജിസ്ട്രേഷൻ സമയത്തു രണ്ടാമത്തെ പരീക്ഷയ്ക്കു താത്പര്യം അറിയിച്ചിരുന്നവർക്ക് ഇപ്പോൾ പിന്മാറുന്നതിനും തടസ്സമില്ല.
∙ എല്ലാ വിഷയങ്ങളിലും വിജയിച്ചവരാണെങ്കിൽ സയൻസ്, കണക്ക്, സോഷ്യൽ സയൻസ്, ഭാഷ എന്നിവയിൽ ഏതെങ്കിലും 3 വിഷയത്തിലെ മാർക്ക് ഇംപ്രൂവ് ചെയ്യാൻ രണ്ടാമത്തെ പരീക്ഷ എഴുതാം.
∙ ആദ്യ പരീക്ഷ നിലവാരം കൂടിയ കണക്ക് (സ്റ്റാൻഡേർഡ്) എഴുതിയ വിദ്യാർഥികൾക്ക് രണ്ടാമത്തെ പരീക്ഷയിൽ കണക്ക് (ബേസിക്) തിരഞ്ഞെടുത്ത് എഴുതാൻ അവസരമുണ്ട്. തിരിച്ചും എഴുതാം.
∙ ആദ്യ പരീക്ഷയിൽ മൂന്നോ അതിലധികമോ വിഷയങ്ങളോ എഴുതിയില്ലെങ്കിൽ ഇവർക്കു രണ്ടാം പരീക്ഷ എഴുതാൻ സാധിക്കില്ല. ഇവർക്ക് അടുത്ത അധ്യയന വർഷത്തെ ബോർഡ് പരീക്ഷയിൽ മാത്രമാണ് അവസരം.
∙ ആദ്യ പരീക്ഷയിൽ ഇആർ (എസൻഷ്യൽ റിപ്പീറ്റ്) വിഭാഗത്തിൽപെട്ടവർക്കു രണ്ടാം പരീക്ഷയെഴുതാൻ സാധിക്കില്ല.
∙ രണ്ടാമത്തെ പരീക്ഷയ്ക്കു ഫീസ് അടച്ച് റജിസ്റ്റർ ചെയ്തവർ പരീക്ഷ എഴുതിയില്ലെങ്കിൽ ഇവരുടെ ആദ്യ പരീക്ഷയുടെ മാർക്കാകും പരിഗണിക്കുക.
∙ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്ക് ആദ്യ പരീക്ഷയിൽ ലഭിച്ച എല്ലാ ആനുകൂല്യങ്ങളും രണ്ടാമത്തേതിലും ലഭിക്കും.
∙ ഇന്റേണൽ അസസ്മെന്റ് മാർക്കിൽ മാറ്റമുണ്ടാകില്ല. ആദ്യത്തെ പരീക്ഷയിൽ നൽകിയതു തന്നെയാകും രണ്ടാമത്തേതിലും ഉൾപ്പെടുത്തുക.
∙ 2 പരീക്ഷയും എഴുതിയാൽ ഇവയിലെ ഉയർന്ന മാർക്കാകും പരിഗണിക്കുക.
∙ ഉത്തരക്കടലാസിന്റെ പകർപ്പ് എടുക്കൽ, പരിശോധന, പുനർമൂല്യനിർണയം എന്നിവയെല്ലാം 2 പരീക്ഷകൾക്കും ശേഷമുണ്ടാകും.
രണ്ടാം ബോർഡ് പരീക്ഷ:ഫലം ജൂൺ 30ന് അകം
∙ മേയിൽ നടക്കുന്ന രണ്ടാം ബോർഡ് പരീക്ഷയുടെ ഫലം ജൂൺ 30ന് ഉള്ളിൽ പ്രസിദ്ധീകരിക്കും.
രണ്ടാമത്തെ പരീക്ഷയ്ക്ക് ഒരു വിഷയത്തിനു 320 രൂപ വീതമാണു റജിസ്ട്രേഷൻ ഫീ. 3 വിഷയങ്ങളും എഴുതുന്നവർ 960 രൂപ അടയ്ക്കണം. പിഴയോടെ റജിസ്റ്റർ ചെയ്യുന്നവരാണെങ്കിൽ അധികമായി 2000 രൂപ നൽകണം.




