ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും വിജയികളായ ക്ലബ്ബുകൾക്ക് സമ്മാനത്തുകയും ബോണസും കൈമാറിയില്ല. കടം വാങ്ങിയും മറ്റും പണം കണ്ടെത്തി മത്സരത്തിനെത്തിയ ക്ലബ്ബുകളാണ് സമ്മാനത്തുക വൈകുന്നതിൽ ആശങ്കയിലായത്. സാധാരണയായി മത്സരം പൂർത്തിയാകുമ്പോൾ തന്നെ ചെക്ക് കൈമാറാറുണ്ട്. വൈകിയാലും രണ്ടോ മൂന്നോ ദിവസത്തിനകം തുക നൽകുന്നതായിരുന്നു പതിവ്.
ഓഗസ്റ്റ് 22-നാണ് നെഹ്റുട്രോഫി വള്ളംകളി നടന്നത്. ഇത്തവണ സമ്മാനത്തുകയിൽ വലിയ വർധനയാണ് പ്രഖ്യാപിച്ചിരുന്നത്. ചുണ്ടൻവള്ളങ്ങളുടെ ജേതാവിന് നേരത്തെ ലഭിച്ചിരുന്ന അഞ്ച് ലക്ഷം രൂപ 25 ലക്ഷമായാണ് ഉയർത്തിയത്. രണ്ടാം സ്ഥാനക്കാർക്ക് 20 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് 15 ലക്ഷവും നൽകുമെന്നായിരുന്നു പ്രഖ്യാപനം.
ഇതിന് പുറമെ ഓരോ വള്ളത്തിനും 8.25 ലക്ഷം രൂപ വീതം ബോണസും ലഭിക്കേണ്ടതുണ്ട്. എന്നാൽ സമ്മാനത്തുകയ്ക്കും ബോണസിനുമൊപ്പം സർക്കാർ ഗ്രാന്റായി പ്രഖ്യാപിച്ച രണ്ട് കോടി രൂപയും ഇതുവരെ ലഭിച്ചിട്ടില്ല. സർക്കാർ ഗ്രാന്റ് ആർ.ഡി.ഒ. ഓഫീസിൽ എത്തിയശേഷം ക്ലബ്ബുകളെ അറിയിച്ച് വിതരണം ചെയ്യുന്നതായിരുന്നു പതിവ്. ഇത്തവണ ഇതും വൈകുകയാണ്.
സമ്മാനത്തുക വിതരണം തുടങ്ങിയോ എന്നറിയാൻ ക്ലബ്ബ് ഭാരവാഹികൾ ദിവസവും ആർ.ഡി.ഒ. ഓഫീസിലേക്ക് വിളിക്കുന്നുണ്ട്. എന്നാൽ പണം ലഭിക്കാത്തതിനാൽ ഓഫീസിലെ ജീവനക്കാർക്കും കൃത്യമായ മറുപടി നൽകാനാകാത്ത സ്ഥിതിയാണ്.
ഒരാഴ്ചയ്ക്കുള്ളിൽ തുക വിതരണം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ആർ.ഡി.ഒ.യും എൻ.ടി.ബി.ആർ. സൊസൈറ്റി സെക്രട്ടറിയുമായ ജെ. മോബി. ഓരോ വള്ളത്തിനും ലഭിക്കേണ്ട സമ്മാനത്തുകയും ബോണസും കൃത്യമായി രേഖപ്പെടുത്തി തയ്യാറാക്കാൻ കൂടുതൽ സമയം ആവശ്യമായതിനാലാണ് വിതരണം വൈകുന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
കണക്കവതരണം ഇക്കുറിയെങ്കിലും സമയത്ത് ഉണ്ടാകുമോ?
വള്ളംകളിയുടെ വരവ്-ചെലവ് കണക്കുകൾ ഇക്കുറിയെങ്കിലും സമയത്ത് അവതരിപ്പിക്കുമോയെന്നാണ് കളിപ്രേമികളുടെ ആകാംക്ഷ. മത്സരം കഴിഞ്ഞ് ഒരു വർഷം പിന്നിട്ട് അടുത്ത വള്ളംകളിക്ക് തൊട്ടുമുൻപാണ് സാധാരണയായി കണക്കുകൾ അവതരിപ്പിക്കുന്നത്. പലപ്പോഴും ആവശ്യമായ രേഖകൾ പോലും പൂർണമായി ഹാജരാക്കാറില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ തവണ സുവനീർ പ്രകാശനം നടത്താതെ അതിനായി പണം ചെലവഴിച്ചതായി കണക്കിൽ രേഖപ്പെടുത്തിയതും വിവാദമായിരുന്നു. ഇത്തവണ വി.ഐ.പി. ടിക്കറ്റുകൾ വ്യാപകമായി കരിഞ്ചന്തയിൽ വിറ്റതും വിമർശനത്തിനിടയാക്കി. ടിക്കറ്റ് വിൽപ്പനയുടെ യഥാർഥ കണക്കുകളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് നെഹ്റുട്രോഫി വള്ളംകളിയുടെ ഇത്തവണത്തെ കണക്കവതരണത്തിനായി എല്ലാവരും ഉറ്റുനോക്കുന്നത്.




