ന്യൂഡൽഹി: നോയിഡയിൽ സിഐടിയു അംഗങ്ങളെ കാണാനില്ലെന്ന ആരോപണവുമായി സിപിഎം നേതാക്കൾ പ്രതിഷേധം നടത്തി. ഇവരെ ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സിപിഎം നേതൃത്വത്തിന്റെ ആരോപണം. തൊഴിലാളി സമരത്തിനിടെ പോലീസ് മർദനമേറ്റവരെ സന്ദർശിക്കാനായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള സംഘം നോയിഡയിലെത്തിയിരുന്നു. സംഘത്തിൽ എംപിമാരായ എ.എ. റഹീം, വി. ശിവദാസൻ എന്നിവരും ഉണ്ടായിരുന്നു.
എന്നാൽ, സംഘത്തെ അതിർത്തിയിൽ വെച്ച് തന്നെ പോലീസ് തടഞ്ഞുവെന്നും പിന്നീട് ജില്ലാ കളക്ടറുടെ വസതിയിലേക്ക് കൊണ്ടുപോയെന്നും നേതാക്കൾ പറഞ്ഞു. എന്നാൽ അവിടെ കളക്ടറെ കാണാനായില്ലെന്നാണ് പരാതി. ഇതിനിടെയാണ് സംഘത്തിലുണ്ടായിരുന്ന സിഐടിയു പ്രവർത്തകരെ കാണാനില്ലെന്ന് വിവരം പുറത്തുവന്നത്. ഇവരെ യുപി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കാമെന്നാണ് സിപിഎം ആരോപണം. തുടർന്ന് ജില്ലാ കളക്ടറുടെ വസതിക്ക് മുന്നിൽ എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.




