കല്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പിലെ ഒരു വീടിന്റെ ടെറസിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ULCCS. പുഞ്ചിരിമട്ടം സ്വദേശി കെ.ടി. നൗഫലിന് സോൺ ഒന്നിലെ ക്ലസ്റ്റർ ‘എ’യിൽ ലഭിച്ച എട്ടാം നമ്പർ വീടിന്റെ ടെറസിലാണ് വിള്ളൽ കണ്ടെത്തിയത്. ഇത് പിന്നീട് ഡൈനിങ് ഹാളിന്റെ സീലിങ്ങിലും കാണപ്പെട്ടതായി അദ്ദേഹം അറിയിച്ചു.
വിള്ളൽ ശ്രദ്ധയിൽപ്പെട്ട ഉടൻ നൗഫൽ നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) അധികൃതരെ വിവരം അറിയിച്ചു. മഴക്കാലത്ത് വീട് ചോർച്ചയുണ്ടാകുമോയെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
ഉരുൾപൊട്ടലിൽ സഹോദരങ്ങൾ ഉൾപ്പെടെ 16 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട നൗഫൽ, ഗൾഫിൽ ജോലി ചെയ്തിരുന്നപ്പോൾ പുഞ്ചിരിമട്ടത്ത് നിർമ്മിച്ച സ്വന്തം വീടും ദുരന്തത്തിൽ തകർന്നതായി പറഞ്ഞു. ഇപ്പോൾ ടൗൺഷിപ്പിലെ പുതിയ വീട്ടിലും പ്രശ്നം കണ്ടത് ഏറെ വിഷമം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വീടിനകത്തെ ഒരു വാതിലിനും കേടുപാടുകളുണ്ടെന്നും നൗഫൽ അറിയിച്ചു. നിലവിൽ മേപ്പാടി റിപ്പൺ 52-ൽ താൽക്കാലിക പുനരധിവാസ കേന്ദ്രത്തിലാണ് കുടുംബം താമസിക്കുന്നത്. ഓട്ടോറിക്ഷ ഓടിച്ചാണ് അദ്ദേഹം ഉപജീവനം നടത്തുന്നത്.
അതേസമയം, ശക്തമായ ചൂടിനെ തുടർന്ന് പുതിയ കോൺക്രീറ്റ് ചുരുങ്ങിയതാണ് വിള്ളലിന് കാരണമെന്ന് യു.എൽ.സി.സി.എസ്. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അരുൺ ബാബു അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ എപ്പോക്സി പ്രഷർ ഗ്രൗട്ടിംഗ് നടത്തി പരിഹാര നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. തുടർന്ന് വാട്ടർപ്രൂഫിംഗ് നടത്തി അഞ്ചു സെന്റീമീറ്റർ കനത്തിൽ വീണ്ടും കോൺക്രീറ്റ് ചെയ്യുമെന്നും അറിയിച്ചു.
നിർമാണത്തിൽ പിഴവുണ്ടോയെന്ന് പരിശോധിക്കാൻ വെള്ളം കെട്ടിനിർത്തി ഉൾപ്പെടെ വിവിധ പരിശോധനകൾ യു.എൽ.സി.സി.എസിന്റെയും കിഫ്കോണിന്റെയും നേതൃത്വത്തിൽ നടത്തിവരികയാണ്. എല്ലാ പരിശോധനകൾക്കും ശേഷമേ വീടുകൾ കൈമാറുകയുള്ളുവെന്നും മഴക്കാലത്തിന് മുൻപ് നിർമ്മാണം പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി.




