മുംബൈ: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ശാഖയിൽ ഉയർന്ന മതപരിവർത്തനവും ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെ കമ്പനി വിശദീകരണവുമായി രംഗത്ത്. കേസിലെ പ്രധാന പ്രതിയെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്ന നിദ ഖാൻ കമ്പനിയിലെ എച്ച്ആർ മാനേജർ അല്ലെന്നും, ഇത്തരത്തിലുള്ള പരാതികൾ ആഭ്യന്തര സംവിധാനങ്ങൾ വഴി ലഭിച്ചിട്ടില്ലെന്നും ടിസിഎസ് അറിയിച്ചു.
നിദ ഖാൻ റിക്രൂട്ട്‌മെന്റ് ചുമതലകളുള്ള എച്ച്ആർ ഉദ്യോഗസ്ഥയല്ല, മറിച്ച് പ്രോസസ് അസോസിയേറ്റായാണ് പ്രവർത്തിച്ചിരുന്നതെന്ന് കമ്പനി വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി ടിസിഎസ് ആഭ്യന്തര അന്വേഷണ സമിതിയും രൂപീകരിച്ചു. കമ്പനി ബോർഡിലെ സ്വതന്ത്ര ഡയറക്ടറായ കെകി മിസ്ത്രിയാണ് സമിതിയുടെ അധ്യക്ഷൻ.
പ്രാഥമിക പരിശോധനയിൽ നാസിക് യൂണിറ്റിലെ സിസ്റ്റങ്ങളും രേഖകളും പരിശോധിച്ചപ്പോൾ ആരോപണങ്ങളുമായി ബന്ധപ്പെട്ട പരാതികൾ എത്തിക്സ് കമ്മിറ്റിയിലേക്കോ പോഷ് (ലൈംഗിക പീഡനം തടയൽ) കമ്മിറ്റിയിലേക്കോ ലഭിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് ആറ് പുരുഷന്മാരെയും ഒരു സ്ത്രീയെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതിയായ നിദ ഖാൻ ഒളിവിലാണ്. 2022-ൽ സഹപ്രവർത്തകനായ ഡാനിഷ് ഷെയ്ഖ് വിവാഹിതനാണെന്ന വിവരം മറച്ച് വിവാഹ വാഗ്ദാനം നൽകി ഒരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചെന്ന പരാതിയോടെയാണ് സംഭവം പുറത്തുവന്നത്.
പോലീസ് അന്വേഷണപ്രകാരം, ഡാനിഷ് ഷെയ്ഖിന്റെ സഹോദരിയായ നിദ ഖാൻ പരാതിക്കാരിയെ മതം മാറ്റാൻ സമ്മർദ്ദം ചെലുത്തുകയും മതത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തുകയും ചെയ്തതായി ആരോപണമുണ്ട്. ഡാനിഷ് വിവാഹിതനാണെന്ന വിവരം നിദ ഖാനും മറ്റൊരാളായ തൗസിഫ് അക്തറും ചേർന്ന് മറച്ചുവെച്ചതായും അന്വേഷണത്തിൽ പറയുന്നു.
ഇതിനിടെ, ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർ തങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നാരോപിച്ച് ഏഴ് സ്ത്രീകൾ കൂടി രംഗത്തെത്തി. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിലാണ് സംഭവങ്ങൾ നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആരോപണങ്ങൾ ഗൗരവകരമാണെന്നും, പീഡനങ്ങൾക്ക് എതിരെ ‘സീറോ ടോളറൻസ്’ നയം പാലിക്കുകയാണെന്നും ടിസിഎസ് അറിയിച്ചു. അന്വേഷണത്തിൽ പോലീസിനോട് പൂർണ സഹകരണം നൽകുന്നതായും കമ്പനി വ്യക്തമാക്കി. ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും വിഷയത്തിൽ പ്രതികരിച്ചു.




