തൃശ്ശൂർ: ചാലക്കുടി പുഴയ്ക്ക് കുറുകെ തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്ന പാലം അറ്റകുറ്റപ്പണിക്കും ബലപരിശോധനയ്ക്കുമായി അടച്ചതോടെ ഇരുവശത്തേക്കും വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കിലോമീറ്ററുകൾ നീണ്ട വാഹനനിരയിൽ യാത്രക്കാർ വലയുകയാണ്.
പൊലീസ് ഇടപെട്ട് വാഹനങ്ങളെ സമാന്തര റോഡുകളിലൂടെ തിരിച്ചുവിടുന്നുണ്ടെങ്കിലും കുരുക്കിന് വലിയ കുറവുണ്ടായിട്ടില്ല. എറണാകുളം ഭാഗത്തേക്കുള്ള പാലം വഴിയാണ് നിലവിൽ ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിടുന്നത്. പാലത്തിന് മുമ്പും ശേഷവും ദേശീയപാതയിലെ മധ്യഭാഗം തുറന്ന് അതിലൂടെയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്.
ചാലക്കുടിപ്പാലത്തിലെ അറ്റകുറ്റപ്പണി ആറു ദിവസത്തേക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രി മുതലാണ് ജോലി ആരംഭിച്ചത്. യന്ത്രസഹായത്തോടെ പാലത്തിന്റെ ഭാഗങ്ങൾ നീക്കംചെയ്ത് ബലപരിശോധനയ്ക്കുള്ള നടപടികളാണ് പുരോഗമിക്കുന്നത്. അടുത്ത ദിവസങ്ങളിൽ വിശദമായ ബലപരിശോധന നടക്കും. അതിന്റെ അടിസ്ഥാനത്തിലാണ് ബെയറിംഗ് മാറ്റുന്ന ജോലികളുടെ തീയതി തീരുമാനിക്കുക. നിലവിൽ 24-ന് പാലം തുറക്കുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ അധിക ജോലികൾ ആവശ്യമുണ്ടായാൽ തുറക്കൽ വൈകാനും സാധ്യതയുണ്ട്.
മഴ ആരംഭിക്കുന്നതും സ്കൂളുകൾ തുറക്കുന്നതും മുൻപ് അറ്റകുറ്റപ്പണി പൂർത്തിയാക്കാനായില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് അധികൃതർ പറയുന്നു. മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാത നിർമ്മാണവും കൊരട്ടിയിൽ മേൽപ്പാല നിർമ്മാണവും ഇതോടൊപ്പം നടക്കുകയാണ്. അടിപ്പാതകളുടെയും സമീപ റോഡുകളുടെയും ബലപരിശോധനയും നടത്തും.
ഇന്ന് രാവിലെ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്. തൃശൂർ ഭാഗത്തേക്കുള്ള യാത്രക്കാർ ചിറങ്ങര വഴി ദേവമാത, കൊരട്ടി മുത്തി ദേവാലയം, കാടുകുറ്റി, സമ്പാളൂർ, ഗുരുതിപ്പാല വഴി ചാലക്കുടിയിലെത്താം. എറണാകുളം ഭാഗത്തേക്കുള്ളവർ ചാലക്കുടി മാർക്കറ്റ് റോഡ്, വെട്ടുകടവ് പാലം, മേലൂർ, നടത്തുരുത്ത്, കോനൂർ വഴി പെരുമ്പിയിൽ ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരാം.
ഈ സമാന്തര മാർഗങ്ങൾ ഉപയോഗിച്ചാൽ ചാലക്കുടിപ്പാലവും കൊരട്ടിയും ഒഴിവാക്കി യാത്ര ചെയ്യാൻ സാധിക്കും. ഗതാഗത ക്രമീകരണങ്ങൾ ചാലക്കുടി ഡിവൈഎസ്പി പി. എച്ച്. ഇബ്രാഹിമിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്.




