ചെന്നൈ: തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി രാഹുൽ ഗാന്ധി. തമിഴ്നാടുമായി രാഷ്ട്രീയത്തിന് അതീതമായ ബന്ധമാണുള്ളത്. താനിവിടെ ജനിച്ച ആളല്ല. എന്നാലും, തമിഴ് ഭാഷക്കും സംസ്കാരത്തിനും വേണ്ടി എന്നും പോരാടുമെന്നും രാഹുൽ പറഞ്ഞു. കന്യാകുമാരി കൊളച്ചലിൽ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിലെ എംകെ സ്റ്റാലിന്റെ പദ്ധതികളെയും രാഹുൽ പ്രസംഗത്തിൽ പുകഴ്ത്തി. തമിഴ്നാടിനെ ബിജെപി ദില്ലിയിൽ ഇരുന്നു ഭരിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങൾ തമിഴ്നാടിനെ തമിഴ്നാട്ടിൽ ഇരുന്നു തന്നെ ഭരിക്കാൻ ആഗ്രഹിക്കുന്നുവെന്നും, ഇത് ബിജെപിക്ക് നേരിട്ട് പറയാൻ ധൈര്യം ഇല്ലാത്തതുകൊണ്ടാണ് എഐഡിഎംകെ പാർട്ടിയെ കൂടെ കൂട്ടിയിരിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിക്ക് ഉറക്കമില്ലാത്ത രാത്രികളാണെന്നും കോൺഗ്രസ് ആശയങ്ങൾ മാത്രമേ വിജയിക്കുവെന്ന് മോദിക്ക് അറിയാമെന്നും രാഹുൽ പറഞ്ഞു. വനിതാ സംവരണ ഭേദഗതി ബില്ലിലൂടെ മോദിയുടെ പദ്ധതി വെറെയായിരുന്നു. ദേശവിരുദ്ധ നടപടിയാണ് ബിജെപി എടുത്തത്.അതുകൊണ്ടാണ് നമ്മൾ അതിനെ തോൽപ്പിച്ചതെന്നും, ഇത്തരം ബില്ലുകൾ ഇനിയും തോൽപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തമിഴ്നാട് തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ പ്രചാരത്തിന് കൊഴുപ്പ് കൂടിയിരിക്കുകയാണ് മുന്നണികൾ. എല്ലാവരും തന്നെ വിജയ പ്രതീക്ഷയിലാണ്.






