ചെന്നൈ: കൽപ്പാക്കത്ത് പ്രവർത്തിക്കുന്ന ഭാരതീയ നാഭികിയ വിദ്യുത് നിഗം ലിമിറ്റഡ് (ഭാവിനി)യുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി പി.എ. സുരേഷ് ബാബു ബുധനാഴ്ച ചുമതലയേറ്റു. ആണവോർജ വകുപ്പിനു കീഴിലുള്ള ഈ സ്ഥാപനമാണ് ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ പദ്ധതിയുടെ നിർമാണവും നടത്തിപ്പും നിർവഹിക്കുന്നത്.
ആണവോർജ മേഖലയിൽ 37 വർഷത്തിലധികം പ്രവർത്തന പരിചയമുള്ള സുരേഷ് ബാബു മുൻപ് ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ.പി.സി.ഐ.എൽ.) ൽ എച്ച്.ആർ. ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. തൃശ്ശൂർ സ്വദേശിയായ അദ്ദേഹം തൃശ്ശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന് 1989-ൽ ബാർക് ട്രെയിനിങ് സ്കൂളിൽ പരിശീലനം പൂർത്തിയാക്കി. മദ്രാസ് ആണവോർജ നിലയത്തിലും കൂടംകുളം നിലയത്തിലും വിവിധ ചുമതലകൾ വഹിച്ചു. പുതിയ നിയമനം മൂന്ന് വർഷത്തേക്കാണ്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഈ മാസമാദ്യം ക്രിട്ടിക്കൽ നിലയിലെത്തിയിരുന്നു. ആവശ്യമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ഇവിടെ നിന്ന് വൈദ്യുതി ഉൽപാദനം ആരംഭിക്കും. ഇതോടെ റഷ്യയ്ക്കു ശേഷം വാണിജ്യാടിസ്ഥാനത്തിൽ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ പ്രവർത്തിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്ന് അധികൃതർ അറിയിച്ചു.




