കൊല്ലം: കേരളത്തിലേക്ക് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. എംഡിഎംഎ ഉൾപ്പെടെയുള്ള രാസ ലഹരികൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി ജിതിൻ ജെ കുമാർ, ആദിനാട് സ്വദേശി മുർഷിദ് നൗഷാദ്, കർണാടക ഷിമോഗ സ്വദേശിയായ മാലിക് റെഹാൻ ഖാസി എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഐസിഎസ് ജംഗ്ഷനിൽ എംഡിഎംഎയുമായി ഒരു യുവതി പിടിയിലായിരുന്നു. ഈ കേസിൽ അലുവ അതുലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഷംനാഥും ഉൾപ്പെട്ടിരുന്നു. ഷംനാഥിനെ കസ്റ്റഡിയിൽ എടുത്ത് ബംഗളൂരുവിൽ നടത്തിയ അന്വേഷണത്തിലാണ് ലഹരി എത്തിച്ച സംഘത്തിലെ ഈ മൂന്ന് പേരെ പൊലീസ് തിരിച്ചറിഞ്ഞത്.
തുടർന്ന് ബംഗളൂരുവിൽ നിന്ന് ഇവരെ പിടികൂടുകയായിരുന്നു. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നിർദേശപ്രകാരം എസ്എച്ച്ഒ മൃദുൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം തുടരുകയാണ്.




