പത്തനംതിട്ട: തുടർച്ചയായ ദിവസങ്ങളിൽ വീട്ടിൽ പെരുമ്പാമ്പ് കണ്ടെത്തിയതോടെ പത്തനംതിട്ട കോന്നി ഇളകൊള്ളൂരിലെ ഒരു കുടുംബം ഭീതിയിലായി. മൂന്നാം ദിവസവും വീട്ടിൽ നിന്നു പെരുമ്പാമ്പിൻ്റെ കുഞ്ഞിനെ പിടികൂടിയതോടെയാണ് ആശങ്ക ഉയർന്നത്. ആദ്യ ദിവസം വരാന്തയിലും, പിന്നീട് സിറ്റൗട്ടിലും വീട്ടുമുറ്റത്തുമാണ് പാമ്പുകളെ കണ്ടെത്തിയത്. സമീപവാസികൾ ചേർന്ന് പാമ്പുകളെ പിടികൂടി വനവകുപ്പിന് കൈമാറി. വയോധികയും കൈകുഞ്ഞും ഉൾപ്പെടുന്ന കുടുംബമാണ് ഇവിടെ താമസിക്കുന്നത്.
ഇതിനിടെ, കോഴിക്കോട് കുറ്റ്യാടിയിൽ ഒരു വീട്ടിനുള്ളിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയ സംഭവം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് സംഭവം. അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് വിവിധ മുറികളിൽ നിന്ന് പിടികൂടിയത്. കുട്ടികൾ ഉറങ്ങിക്കിടന്നിരുന്ന കിടക്കയിലാണ് ആദ്യം പാമ്പിനെ കണ്ടത്. സമയോചിതമായി കുട്ടികളെ മാറ്റിയതോടെ അപകടം ഒഴിവായി. തുടർന്ന് നടത്തിയ പരിശോധനയിൽ മറ്റു മുറികളിലും പാമ്പുകൾ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി.
കണ്ണൂർ താഴെ ചൊവ്വയിൽ ഒരു പഴക്കടയിൽ നിന്നുമാണ് മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തത്. പഴക്കുലകൾ മാറ്റുന്നതിനിടെ മൂർഖൻ പാമ്പിനെ കണ്ടതോടെ കടയിൽ ഉണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വിവരം ലഭിച്ച വനവകുപ്പ് റെസ്ക്യുവർ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി.




