കുമരകം: ശ്രീനാരായണ ഗുരുദേവൻ 1903-ൽ കുമരകം സന്ദർശിച്ചതിന്റെ സ്മരണയ്ക്കായി എല്ലാവർഷവും നടന്നുവരുന്ന 122-ാമത് ശ്രീനാരായണ ജയന്തി മത്സരവള്ളംകളിക്ക് 35 ലക്ഷം രൂപയുടെ ബഡ്ജറ്റ് അംഗീകരിച്ചു. ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗമാണ് ഈ വർഷത്തെ വള്ളംകളി നടത്തിപ്പിനായുള്ള തുക വകയിരുത്തിയത്. ഈ വർഷത്തെ മത്സരങ്ങൾ ആഗസ്റ്റ് 28-ന് കുമരകം കോട്ടത്തോട്ടിൽ വെച്ച് നടക്കും. വള്ളംകളിയോടൊപ്പം ഓണത്തോടനുബന്ധിച്ച് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കുമരകം ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കാനും ഇതിനായുള്ള തുക ബഡ്ജറ്റിൽ ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ക്ലബ്ബ് പ്രസിഡന്റ് അഡ്വ. വി.പി അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി എസ്.ഡി പ്രേംജി പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. 2026-27 വർഷത്തെ ബഡ്ജറ്റ് പൊതുയോഗം ഐകകണ്ഠേനയാണ് പാസാക്കിയത്.
ചടങ്ങിൽ അഡ്വ. വി.പി അശോകൻ, എസ്.ഡി പ്രേംജി, പി.കെ സുധീർ എന്നിവർ സംസാരിച്ചു. ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി അഡ്വ. വി.പി അശോകനെ പ്രസിഡന്റായും എസ്.ഡി പ്രേംജിയെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി സാൽവിൻ കൊടിയന്ത്ര, പി.കെ സുധീർ, പി.എൻ സാബു ശാന്തി എന്നിവരെയും തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം നടന്ന മത്സരത്തിൽ ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ തുരുത്തിത്തറയും, ബി ഗ്രേഡ് വിഭാഗത്തിൽ അറുപറ ബോട്ട് ക്ലബ്ബിന്റെ ശ്രീ ഗുരുവായൂരപ്പനുമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നത്. ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി ഇത്തവണയും വൻ ജനപങ്കാളിത്തത്തോടെ ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.




