ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സാമ്പത്തിക ആശ്വാസ നടപടികൾ പരിഗണിക്കുന്നതായി റിപ്പോർട്ട്. കയറ്റുമതി–ഇറക്കുമതി മേഖലകൾ മന്ദഗതിയിലായതും എൽപിജി ഉൾപ്പെടെയുള്ള ഇന്ധന വിതരണത്തിൽ സമ്മർദ്ദം വർധിച്ചതുമാണ് പശ്ചാത്തലം. എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്‌കീം (ഇസിഎൽജിഎസ്) പ്രകാരം 2.5 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കാൻ കേന്ദ്രം ഒരുങ്ങുന്നതായാണ് വിവരം.
അതേസമയം, വിമാന ഇന്ധനവില ഉയർന്ന പശ്ചാത്തലത്തിൽ വിമാനക്കമ്പനികൾക്കായി ഏകദേശം 5,000 കോടി രൂപയുടെ പ്രത്യേക ക്രെഡിറ്റ് സൗകര്യവും പരിഗണനയിലുണ്ട്. സർക്കാർ ഗ്യാരന്റിയോടെ ഓരോ കമ്പനിക്കും 1,000 കോടി രൂപ വരെ വായ്പ നൽകാനും അഞ്ചുവർഷത്തെ തിരിച്ചടവ് കാലാവധി നീട്ടാനുള്ള സാധ്യതയും ചർച്ചയിലാണെന്ന് സൂചന. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസം രാജ്യത്തിന്റെ ഊർജ മേഖലയെ ബാധിച്ചതോടെ എണ്ണ, വാതക, എൽപിജി വിതരണത്തിൽ പ്രതിസന്ധി രൂക്ഷമായി.
ഇതിന്റെ ഫലമായി ഓഹരി വിപണികളിലും ചാഞ്ചാട്ടം തുടരുകയാണ്. ക്രൂഡ് ഓയിൽ വില ഉയർന്നതോടെ ഡോളർ ശക്തിപ്രാപിക്കുകയും രൂപയുടെ മൂല്യത്തിൽ സമ്മർദ്ദം വർധിക്കുകയും ചെയ്തു. വിമാന ഇന്ധനവില ഉയർന്നതോടെ യാത്രക്കാർ, പ്രത്യേകിച്ച് പ്രവാസികൾ, ടിക്കറ്റ് നിരക്ക് വർധനയുടെ ആഘാതം നേരിടുന്നതായും റിപ്പോർട്ടുകൾ പറയുന്നു. കോവിഡ് കാലത്ത് അവതരിപ്പിച്ച ഇസിഎൽജിഎസ് പദ്ധതി വീണ്ടും ഉപയോഗിക്കുന്നതോടെ ചെറുകിട മേഖലയ്ക്ക് എത്രമാത്രം പ്രയോജനം ലഭിക്കുമെന്നതിൽ ചർച്ച തുടരുകയാണ്.




