ന്യൂഡൽഹി: കഫ് സിറപ്പുകൾ വാങ്ങുന്നതിനായി ഇനി മുതൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മരുന്നുകൾ കടകളിൽ നിന്ന് നേരിട്ട് വാങ്ങുന്ന രീതി ഇതോടെ അവസാനിക്കും. 1945-ലെ ഡ്രഗ് റൂൾസിൽ ഭേദഗതി വരുത്തിയാണ് പുതിയ തീരുമാനം. കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗം ഉറപ്പാക്കുകയും പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിടുകയും ചെയ്താണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
പുതിയ വിജ്ഞാപനം പ്രകാരം ഡ്രഗ്‌സ് റൂൾസിലെ ഷെഡ്യൂൾ കെ വിഭാഗത്തിൽ ഉണ്ടായിരുന്ന ചില ഇളവുകൾ ഒഴിവാക്കി. ഇതോടെ കഫ് സിറപ്പുകൾ നേരിട്ട് വിൽക്കാൻ സാധിക്കില്ല. 2026-ലെ ഡ്രഗ്‌സ് (അഞ്ചാം ഭേദഗതി) റൂൾസ് എന്ന പേരിലാണ് പുതിയ നിയമം അറിയപ്പെടുക. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഇത് പ്രാബല്യത്തിൽ വരും.
കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കഫ് സിറപ്പ് കഴിച്ച കുട്ടികൾ മരിച്ച സംഭവങ്ങൾ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. പ്രത്യേകിച്ച് മധ്യപ്രദേശിൽ ‘കോൾഡ്രിഫ്’ എന്ന മരുന്ന് കഴിച്ചതിന് പിന്നാലെ ഇരുപതിലധികം കുട്ടികൾ മരണപ്പെട്ടിരുന്നു.
മരുന്നിൽ അനുവദനീയമായതിനെക്കാൾ അധികമായി ഡൈഎത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയതും അന്വേഷണത്തിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ മരുന്നുകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് വലിയ ആശങ്ക ഉയർന്നു. പുതിയ തീരുമാനം സ്വയം ചികിത്സ കുറയ്ക്കാനും മരുന്നുകളുടെ ദുരുപയോഗം തടയാനും സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.




