ന്യൂഡൽഹി: വിവാദങ്ങൾക്കൊടുവിൽ ‘ഡാൻസിംഗ് ഗേൾ’ ചിത്രത്തിന്റെ യഥാർത്ഥ രൂപം പുനഃസ്ഥാപിക്കാൻ എൻസിഇആർടി തീരുമാനം. ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിലെ ഡിജിറ്റൽ പതിപ്പിൽ ഉടൻ മാറ്റം വരുത്തുമെന്നും, അച്ചടിക്കുന്ന പുസ്തകങ്ങളിൽ യഥാർത്ഥ ചിത്രം തന്നെ ഉൾപ്പെടുത്തുമെന്നും എൻസിഇആർടി ഡയറക്ടർ ദിനേശ് സക്ലാനി അറിയിച്ചു.
സിന്ധുനദീതട സംസ്കാരത്തിലെ പ്രശസ്തമായ മോഹൻജദാരോയിലെ ‘ഡാൻസിംഗ് ഗേൾ’ വെങ്കല ശിൽപത്തിന്റെ ചിത്രമാണ് പാഠപുസ്തകത്തിൽ മാറ്റം വരുത്തിയത്. ശിൽപത്തിന്റെ നഗ്നത മറയ്ക്കുന്ന രീതിയിൽ ചിത്രത്തിൽ മാറ്റം വരുത്തിയതിനെ തുടർന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.
ചരിത്രം മാറ്റുന്ന തരത്തിലുള്ള സെൻസർഷിപ്പാണെന്ന് ആരോപിച്ച് വിദ്യാഭ്യാസ വിദഗ്ധരും പൊതുജനങ്ങളും രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പഴയ യഥാർത്ഥ ചിത്രം തന്നെ പുനഃസ്ഥാപിക്കാൻ എൻസിഇആർടി തീരുമാനിച്ചത്.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പുറത്തിറക്കിയ കലാ വിദ്യാഭ്യാസ പാഠപുസ്തകത്തിലെ ‘ഹിസ്റ്ററി ഓഫ് ആർട്സ്’ അധ്യായത്തിലാണ് ഈ ചിത്രം ഉൾപ്പെടുത്തിയിരുന്നത്. കഴിഞ്ഞ 25 വർഷത്തിലേറെയായി ഈ ശിൽപത്തിന്റെ യഥാർത്ഥ ചിത്രം പാഠപുസ്തകങ്ങളിൽ ഉപയോഗിച്ചുവരുന്നുണ്ട്. മോഹൻജദാരോയിൽ നിന്ന് കണ്ടെത്തിയ ഏകദേശം 10.5 സെന്റീമീറ്റർ ഉയരമുള്ള ഈ വെങ്കല പ്രതിമ ഇപ്പോൾ ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.




