ബെംഗളൂരു: ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുൻ സൈനിക ഉദ്യോഗസ്ഥന്റെ മരണത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. കർണാടകയിലെ ബെലഗാവി ജില്ലയിൽ നടന്ന സംഭവത്തിൽ, ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
മുൻ സൈനിക ഉദ്യോഗസ്ഥനായ സന്ദീപ് കലഗൗഡ മഞ്ചർഗിയുടെ മരണത്തിന് പിന്നിൽ രണ്ട് കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനുള്ള ഗൂഢാലോചനയുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയിൽ പങ്കെടുത്തവരും തെളിവ് നശിപ്പിക്കാൻ സഹായിച്ചവരുമടക്കം ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മാർച്ച് 13-നാണ് സന്ദീപിന് ചെറിയൊരു ബൈക്ക് അപകടമുണ്ടായത്. ആദ്യം ഹുക്കേരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഭാര്യ സുമ മഞ്ചർഗിയുടെ നിർദേശപ്രകാരം ഘട്ടപ്രഭയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാർച്ച് 15-ന് അദ്ദേഹം മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആദ്യ റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയിരുന്നു.
എന്നാൽ ഗുരുതര പരിക്കുകളൊന്നും ഇല്ലാതിരുന്ന സാഹചര്യത്തിൽ മരണത്തിൽ സംശയം ഉയർന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ സുമയും അവരുടെ അടുത്ത സുഹൃത്തും ചേർന്ന് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തതായുള്ള വിവരങ്ങൾ പുറത്തുവന്നത്.
സന്ദീപിന്റെ പേരിൽ വിവിധ കമ്പനികളിൽ നിന്ന് ഏകദേശം രണ്ട് കോടി രൂപയുടെ ഇൻഷുറൻസ് പോളിസികൾ എടുത്തിരുന്നതായും, അപകടമരണത്തിന്റെ സാഹചര്യത്തിൽ ഈ തുക ലഭിക്കാനായിരുന്നു പദ്ധതിയെന്നും പോലീസ് പറയുന്നു. ചികിത്സയ്ക്കിടെ മരുന്നുകളിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും ആരോഗ്യനില വഷളാക്കാൻ ശ്രമിച്ചുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
കേസിൽ ഡോക്ടർമാർ, ലാബ് ജീവനക്കാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഗൂഢാലോചനയിൽ പങ്കെടുത്തവർക്ക് പണം കൈമാറിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തെ സ്വാഭാവിക അപകടഫലമായി ചിത്രീകരിക്കാനുള്ള ശ്രമവും നടന്നതായി അന്വേഷണസംഘം അറിയിച്ചു.
സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും ഇൻഷുറൻസ് പോളിസികൾ എടുത്ത സാഹചര്യങ്ങളും ഓരോ പ്രതിയുടെയും പങ്കും വിശദമായി പരിശോധിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.






