തിരുവനന്തപുരം: പാറശ്ശാല താലൂക്ക് ആശുപത്രിയിൽ മൂന്ന് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി ഡ്രിപ്പ് ഇട്ടെന്ന ഗുരുതര ആരോപണം ഉയർന്നു. പാറശ്ശാല തളച്ചാൻവിള സ്വദേശിയുടെ മകൾക്കാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതെന്നാണ് പരാതി. കഴിഞ്ഞ ഏപ്രിലിൽ കാലാവധി അവസാനിച്ച മരുന്നാണ് കുട്ടിക്ക് ഉപയോഗിച്ചതെന്നാണ് ആരോപണം.
സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് വലിയ പൊലീസ് സന്നാഹം ഏർപ്പെടുത്തി. ആശുപത്രിയുടെ പ്രധാന കവാടത്തിൽ ബാരിക്കേഡുകൾ സ്ഥാപിച്ചും സുരക്ഷ ശക്തമാക്കി.
ഡിവൈഎഫ്ഐ പാറശ്ശാല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രവർത്തകർ രംഗത്തെത്തിയത്.
അതേസമയം, പരാതിയോട് പ്രതികരിച്ച് ആശുപത്രി സൂപ്രണ്ടും രംഗത്തെത്തി. ആശുപത്രിയുടെ പഴയ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് മരുന്നുകൾ മാറ്റുന്നതിനിടെയുണ്ടായ പിഴവാകാമെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് സൂപ്രണ്ട് അറിയിച്ചു. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.






