ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷവും അന്താരാഷ്ട്ര ഉപരോധവും ശക്തമായതോടെ ഇറാന്റെ എണ്ണ വ്യവസായം കടുത്ത പ്രതിസന്ധിയിൽ. കയറ്റുമതി തടസ്സപ്പെട്ടതോടെ ഉൽപാദനം തുടരേണ്ട സാഹചര്യത്തിലാണ് രാജ്യം. ഇറാന്റെ എണ്ണ ഉൽപാദനത്തിന്റെ വലിയ പങ്ക് കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിലെ സംഭരണശാലകൾ നിറഞ്ഞ നിലയിലാണ്. ഇതോടെ ഉൽപാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ സൂക്ഷിക്കാൻ പുതിയ മാർഗങ്ങൾ തേടുകയാണ് ഇറാൻ.
ഈ സാഹചര്യത്തിൽ 30 വർഷം പഴക്കമുള്ള ‘നാഷ’ എന്ന പഴയ എണ്ണക്കപ്പൽ വീണ്ടും ഉപയോഗിക്കാൻ ഇറാൻ തീരുമാനിച്ചു. വർഷങ്ങളായി ഉപയോഗ ശൂന്യമായിരുന്ന ഈ കപ്പൽ ഇപ്പോൾ കടലിൽ താൽക്കാലിക സംഭരണ കേന്ദ്രമായി മാറ്റിയിരിക്കുകയാണ്. വിദഗ്ധരുടെ കണക്കു പ്രകാരം ഏകദേശം 13 ദശലക്ഷം ബാരൽ എണ്ണ മാത്രമേ ഈ രീതിയിൽ സൂക്ഷിക്കാനാകൂ. എന്നാൽ ഇറാൻ ഒരു ദിവസം തന്നെ ഏകദേശം 1 ദശലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കുന്നതിനാൽ ഈ സംഭരണശേഷി 12–13 ദിവസത്തിനുള്ളിൽ നിറഞ്ഞേക്കും.
എണ്ണ കിണറുകൾ അടച്ചാൽ ഭൂഗർഭ മർദ്ദവും ഉൽപാദന ശേഷിയും ബാധിക്കുമെന്നതിനാൽ ഉൽപാദനം നിർത്താൻ കഴിയാത്ത അവസ്ഥയിലാണ് ഇറാൻ. ഇത് കിണറുകൾക്ക് ദീർഘകാല നാശം ഉണ്ടാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. കയറ്റുമതി പുനരാരംഭിക്കാൻ കഴിയാത്ത പക്ഷം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഇറാൻ എത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പഴയ കപ്പലുകൾ ഉപയോഗിച്ചുള്ള സംഭരണം താൽക്കാലിക പരിഹാരമാത്രമാണെന്നും അവർ പറയുന്നു.




