ബെംഗളൂരു: മംഗളൂരു കുക്കർ ബോംബ് സ്‌ഫോടനക്കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷരീഖിന് പത്ത് വർഷം കഠിനതടവും 94,000 രൂപ പിഴയും വിധിച്ച് ബെംഗളൂരുവിലെ എൻ.ഐ.എ പ്രത്യേക കോടതി. യു.എ.പി.എ അടക്കമുള്ള ഗുരുതര വകുപ്പുകൾ പ്രകാരമാണ് ശിക്ഷ പ്രഖ്യാപിച്ചത്.
2022 നവംബർ 19-ന് മംഗളൂരുവിനടുത്ത കങ്കനാടിയിൽ നടന്ന സ്‌ഫോടനമാണ് കേസിനാസ്പദം. പ്രഷർ കുക്കറിൽ ഘടിപ്പിച്ച ബോംബ് ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. കദ്രി മഞ്ജുനാഥ ക്ഷേത്രത്തിൽ സ്ഥാപിക്കാൻ ലക്ഷ്യമിട്ട ബോംബാണ് വഴിമധ്യേ പൊട്ടിത്തെറിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അന്വേഷണത്തിൽ മുഹമ്മദ് ഷരീഖിന് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന സൂചനകളും പുറത്തുവന്നു. സ്‌ഫോടനത്തിൽ ഷരീഖിനും ഓട്ടോറിക്ഷാ ഡ്രൈവർ പുരുഷോത്തം പൂജാരിക്കും പരിക്കേറ്റിരുന്നു. തുടർന്ന് മൂന്നുമാസത്തെ ചികിത്സയ്ക്കുശേഷം എൻ.ഐ.എ ഉദ്യോഗസ്ഥർ ഷരീഖിനെ കസ്റ്റഡിയിൽ എടുത്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
കേസിന്റെ വിചാരണക്കിടെ ഷരീഖ് കുറ്റം സമ്മതിച്ചിരുന്നു. ശിക്ഷ വിധിക്കുന്നതിന് മുൻപ് ശിക്ഷ കുറയ്ക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. പ്രതിക്ക് കുടുംബവും ചെറിയ കുട്ടിയും ഉള്ളതിനാൽ ശിക്ഷ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അത് പരിഗണിച്ചില്ല. ശിവമോഗ ജില്ലയിലെ തീർഥഹള്ളി സ്വദേശിയായ മുഹമ്മദ് ഷരീഖിനാണ് ഒടുവിൽ പത്ത് വർഷം കഠിനതടവ് വിധിച്ചത്.




