അബുദാബി: ആഗോള എണ്ണ വിപണിയിൽ നിർണായക നീക്കവുമായി യുഎഇ. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും ഒപെക് പ്ലസ് സഖ്യവും വിട്ട് പിന്മാറുന്നതായി യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ തീരുമാനം അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടുകയാണ്.
ഊർജ്ജ-അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി അറിയിച്ചതനുസരിച്ച്, 2027ഓടെ യുഎഇയുടെ എണ്ണ ഉൽപ്പാദന ശേഷി പ്രതിദിനം 50 ലക്ഷം ബാരലായി ഉയർത്തും. ആഗോളതലത്തിൽ എണ്ണ ആവശ്യകത വർധിച്ച സാഹചര്യത്തിൽ വിപണിയിൽ കൂടുതൽ സജീവമായി ഇടപെടാനാണ് രാജ്യത്തിന്റെ തീരുമാനം.
വേഗത്തിൽ മാറുന്ന അന്താരാഷ്ട്ര സാഹചര്യങ്ങളിൽ സ്വതന്ത്രമായും വേഗത്തിലുമായ തീരുമാനങ്ങൾ എടുക്കുന്നതിനും പ്രവർത്തനങ്ങളിൽ കൂടുതൽ വഴക്കം ഉറപ്പാക്കുന്നതിനുമാണ് ഒപെക് സഖ്യത്തിൽ നിന്ന് പിന്മാറുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് പല രാജ്യങ്ങളിലും തന്ത്രപരമായ എണ്ണശേഖരം കുറഞ്ഞ സാഹചര്യത്തിൽ, വിപണി സ്ഥിരത ഉറപ്പാക്കാൻ ഉൽപ്പാദനം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎഇയുടെ ദേശീയ എണ്ണ കമ്പനികൾ ഉൽപ്പാദനം മുതൽ വിതരണത്തോളം വിവിധ മേഖലകളിൽ നിക്ഷേപം വർധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തമുള്ള ഉൽപ്പാദകരെന്ന നിലയിൽ ആഗോള എണ്ണ ക്ഷാമം പരിഹരിക്കാൻ യുഎഇ മുന്നിലുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അഞ്ച് പതിറ്റാണ്ടിലേറെയായി ഒപെക്കുമായുള്ള സഹകരണത്തെ യുഎഇ മാനിക്കുന്നുണ്ടെങ്കിലും, നിലവിലെ ആഗോള സാഹചര്യങ്ങൾ പുതിയ സമീപനം ആവശ്യപ്പെടുന്നുവെന്നാണ് വിശദീകരണം. രാഷ്ട്രമെന്ന നിലയിൽ രൂപീകരണത്തിന് ശേഷം ആദ്യമായാണ് യുഎഇ ഈ കൂട്ടായ്മയിൽ നിന്ന് പിന്മാറുന്നത്. ഇറാൻ ഉൾപ്പെടുന്ന ഒപെക് സഖ്യത്തിൽ നിന്നുള്ള യുഎഇയുടെ പിന്മാറ്റം അംഗരാജ്യങ്ങളുടെ എണ്ണം കുറയ്ക്കുകയും, എണ്ണവില നിയന്ത്രണത്തിൽ കൂട്ടായ്മയുടെ സ്വാധീനം ബാധിക്കാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.




