ന്യൂഡൽഹി: അന്തർസംസ്ഥാന തലത്തിൽ പ്രവർത്തിച്ചിരുന്ന വൻ വാഹനമോഷണ റാക്കറ്റ് പൊളിച്ച് ദില്ലി പോലീസ്. ആഡംബര കാറുകൾ മോഷ്ടിച്ച് ചേസ് നമ്പർ കൃത്രിമമായി മാറ്റി, വ്യാജ രേഖകളുടെ സഹായത്തോടെ വീണ്ടും രജിസ്റ്റർ ചെയ്ത് വിൽപന നടത്തിയ സംഘത്തിലെ 10 പേരെയാണ് അറസ്റ്റ് ചെയ്തത്. വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ 31 മോഷണ വാഹനങ്ങളും കണ്ടെത്തി.
പിടിയിലായവരിൽ റാക്കറ്റിന്റെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന ദമൻദീപ് സിങ് അലിയാസ് ലക്കി ഉൾപ്പെടുന്നു. ജലന്ധറിൽ സെക്കൻഡ് ഹാൻഡ് കാർ ഡീലറായി പ്രവർത്തിച്ചിരുന്ന ഇയാൾ സംഘത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. മുൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ക്ലർക്ക്, മെക്കാനിക്കുകൾ, ഇടനിലക്കാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 5ന് പിതാംപുര സ്വദേശിയുടെ എസ്‌യുവി മോഷണം പോയെന്ന പരാതിയിൽ മൗര്യ എൻക്ലേവ് പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് അന്വേഷണം വലിയ റാക്കറ്റിലേക്കെത്തിച്ചത്. പിന്നീട് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തർ പ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലായി വ്യാപിച്ച ശൃംഖലയെക്കുറിച്ചാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
വാഹനമോഷണത്തിനൊപ്പം വായ്പ അടവ് മുടങ്ങിയ വാഹനങ്ങളും സംഘം സ്വന്തമാക്കി, ചേസ്-എഞ്ചിൻ നമ്പറുകളിൽ കൃത്രിമം വരുത്തിയതായി കണ്ടെത്തി. വ്യാജ വിൽപന സർട്ടിഫിക്കറ്റുകൾ, രജിസ്ട്രേഷൻ രേഖകൾ, ബാങ്ക് എൻഒസികൾ എന്നിവ സൃഷ്ടിച്ച് വാഹനങ്ങൾ വീണ്ടും രജിസ്റ്റർ ചെയ്യുകയായിരുന്നു. മോഷ്ടിച്ച വാഹനങ്ങളെ നിയമാനുസൃതമാക്കി വിൽക്കാൻ സമാന്തര സംവിധാനമാണ് സംഘം സൃഷ്ടിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
വാഹൻ പോർട്ടലിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ഒടിപി കൃത്രിമം നടത്തി ലഭിച്ച ക്രെഡൻഷ്യലുകൾ ദുരുപയോഗം ചെയ്തതായും കണ്ടെത്തി. പിടിക്കപ്പെടാതിരിക്കാനായി മോഷണം, റീ-രജിസ്ട്രേഷൻ, വിൽപന തുടങ്ങിയ ഘട്ടങ്ങൾ വ്യത്യസ്ത സംസ്ഥാനങ്ങളിലായി നടത്തുകയായിരുന്നു. ചില വാഹനങ്ങൾ മറ്റ് കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചതായും പോലീസ് പറയുന്നു.
ആയിരത്തിലധികം വാഹനങ്ങൾ ഇത്തരത്തിൽ വ്യാജമായി രജിസ്റ്റർ ചെയ്തിട്ടുണ്ടാകാമെന്ന് സംശയിക്കുന്നു. കേസിലെ ഗൂഢാലോചന കൂടുതൽ വ്യക്തമാക്കാൻ ക്രൈം ബ്രാഞ്ച് ഈ വർഷം ജനുവരിയിൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.




