പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മൂന്നുവയസ്സുകാരിയെ 65-വയസ്സുകാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവത്തിൽ പ്രതിക്ക് കർശന ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി.
കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കളും ബന്ധുക്കളും ഉൾപ്പെടെ ശനിയാഴ്ച നവാല ബ്രിഡ്ജ് പ്രദേശത്ത് പ്രതിഷേധം നടത്തി. മൃതദേഹം റോഡിൽ വെച്ചായിരുന്നു പ്രതിഷേധം നടന്നത്. ഇതോടെ മുംബൈ–ബെംഗളൂരു ദേശീയപാതയിൽ നാല് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
പ്രതിയെ ഉടൻ വധശിക്ഷ നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിയായ ഭീംറാവു കാംബ്ലെയെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭീംറാവു കാംബ്ലെ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറയുന്നു. 1998-ലും 2015-ലും ഇയാൾക്കെതിരെ ലൈംഗികപീഡന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2015-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചതിനും കേസ് എടുത്തിരുന്നു. പിന്നീട് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തെങ്കിലും 2019-ൽ ഇയാൾ കുറ്റവിമുക്തനായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പ്രതിഷേധത്തിന്റെ വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.




