സൗദി:സൗദി അറേബ്യയും സിറിയയും തമ്മിൽ ഗതാഗത മേഖലയിൽ പുതിയ സഹകരണത്തിന് തുടക്കമിടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും വികസിപ്പിക്കാനുമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. റിയാദിലെ ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ആസ്ഥാനത്ത് വെച്ച് നടന്ന നിർണ്ണായക കൂടിക്കാഴ്ചയിൽ സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി റെഗുലേറ്ററി അഫയേഴ്‌സ് വൈസ് പ്രസിഡന്റ് എഞ്ചിനീയർ അബ്ദുൽ മജീദ് അൽ തസ്സാനും സിറിയൻ ഗതാഗത ഉപമന്ത്രി മുഹമ്മദ് റഹാലും ഇത് സംബന്ധിച്ച ചർച്ചകൾ നടത്തി.
സൗദിക്കും സിറിയക്കുമിടയിലുള്ള യാത്രക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനും ചരക്ക് നീക്കം തടസ്സമില്ലാതെ നടപ്പിലാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി. ഇരു രാജ്യങ്ങളിലെയും വിതരണ ശൃംഖലകൾ സംയോജിപ്പിക്കുന്നത് വഴി വ്യാപാര-വാണിജ്യ മേഖലകളിൽ വലിയ പുരോഗതി കൈവരിക്കാനാകുമെന്ന് നേതാക്കൾ വിലയിരുത്തി. സാമ്പത്തിക മേഖലയിലെ വളർച്ചയ്ക്ക് കരുത്തേകുന്ന രീതിയിൽ ലോജിസ്റ്റിക് സേവനങ്ങളും ഗതാഗത സൗകര്യങ്ങളും വിപുലീകരിക്കാനും, വിവിധ മേഖലകളിൽ സംയുക്തമായി പ്രവർത്തിക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. ഈ പുതിയ നീക്കം മേഖലയിലെ സാമ്പത്തിക ഉത്തേജനത്തിനും നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും വഴിയൊരുക്കും.




