മലപ്പുറം: പരപ്പനങ്ങാടി കടപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. പത്തുവയസ്സിന് താഴെയുള്ള നാല് കുട്ടികൾ അടക്കം കടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കെ. ഫാത്വിമ (52), ഇ. അബ്ദു റസാഖ് (45) എന്നിവരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വയസ്സുള്ള കെ. ഇംറാൻ, രണ്ടു വയസുകാരൻ നാസിം എന്നിവർക്ക് മുഖത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നാലു വയസുകാരി അഫ്‌സ, ഹംദാൻ (8), കെ. ഫാത്തിമ (52), സുബൈദ (54), മുജീബ് റഹ്‌മാൻ (50) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സദ്ദാം ബീച്ച് ഭാഗത്തുനിന്ന് ഓടിയെത്തിയ നായ വീട്ടുമുറ്റത്തിരുന്ന കുട്ടികളെയും വഴിയാത്രക്കാരെയും ആക്രമിക്കുകയായിരുന്നു. പുത്തൻ കടപ്പുറം, ഒട്ടുമ്മൽ, ചാപ്പപ്പടി ഭാഗങ്ങളിലൂടെ കണ്ണിൽ കണ്ടവരെയെല്ലാം കടിച്ചോടിയ നായയെ നാട്ടുകാർ പിന്തുടർന്ന് ഒട്ടുമ്മലിൽ വെച്ച് കൊന്നു. സംഭവത്തെ തുടർന്ന് തെരുവുനായ ശല്യത്തിനെതിരെ നടപടി സ്വീകരിക്കാത്ത അധികൃതർക്കെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.




